കോഴിക്കോട് കക്കോട് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കക്കോടി സ്വദേശിയായ ബാലകൃഷ്ണനെ ഇടിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്ര വാഹനമെന്ന് പൊലീസ് നടത്തിയ പുനരന്വേഷണത്തിൽ കണ്ടെത്തൽ.
കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ ബാലകൃഷ്ണന്റെ അപകട മരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ബാലകൃഷ്ണനെ ഇടിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്ര വാഹനമെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം മോഡിഫൈഡ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കക്കോടി കൂടത്തുംപൊയിലിൽ 2024 ജനുവരി 12ന് രാത്രി 9:30നാണ് അപകടം നടന്നത്. കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ഇടിച്ചുവീഴ്ത്തിയതിന് ശേഷം ഇരുചക്ര വാഹനം നിർത്താതെ പോകുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ബാലകൃഷ്ണനെ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ബാലകൃഷ്ണന് മരണം സംഭവിച്ചു.
വാഹന നമ്പർ കേന്ദ്രീകരിച്ച് ഒന്നര വർഷത്തോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എലത്തൂർ പൊലീന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. എലത്തൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് വിദ്യാർത്ഥികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള ക്രിമിനൽ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി.
അപകടത്തിനിടയാക്കിയ വാഹനം മോഡിഫിക്കേഷൻ നടത്തി മറ്റൊരാൾക്ക് വിൽപന നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു. തെളിവ് നശിപ്പിച്ചു, വിദ്യാർത്ഥികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. വിദ്യാർത്ഥികളായ ഇരുവരും നിലവിൽ കേരളത്തിൽ ഇല്ലാത്തതിനാൽ ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. വാഹനത്തിൽ മോഡിഫിക്കേഷൻ നടത്താൻ പ്രതികളുടെ അച്ഛനെ സഹായിച്ച ആളുകളെയും ചോദ്യംചെയ്യും.


