ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം
സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർകോട് രാജപുരം സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40) , സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർകോട് രാജപുരം സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു എന്നതാണ്. മൂന്നാർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കട്ടപ്പന ശാന്തിഗ്രാം സ്വദേശിയായ അരുൺ തോമസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. പിതാവ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകൻ അസ്വസ്ഥനായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ധർ മരിച്ച അധ്യാപകന്റെ വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം അധ്യാപകന്‍റെ മരണത്തിൽ സ്കൂൾ മാനേജുമെന്റ് അനുശോചനം രേഖപ്പെടുത്താത്തതിലും കുട്ടികൾക്ക് അവധി നൽകാതിരുന്നതിലും വലിയ വിമർശനവും ഉയർന്നിട്ടുണ്ട്.