പുഴയിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, ആളെ തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്
വയനാട്ടില്‍ വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 - കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
കല്‍പ്പറ്റ: വയനാട്ടില്‍ വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 - കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പനമരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരുന്ന് ചീട്ടില്‍ നിന്നുമാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയതായിരുന്നു.
തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മകന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: ബാലന്‍, ഓമന. മരുമക്കള്‍: ശോഭ, ബേബി.
അതിനിടെ തിരുവനന്തപുരത്ത് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. ശ്രീവിരാഹം സ്വദേശി 39 വയസുള്ള രാജ്മോഹനാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‍നമാണ് ആത്മഹത്യയ്ക്ക് കാരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഫ്രീലാൻസ് വീഡിയോ ഗ്രാഫറായ രാജ്മോഹൻ.
ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആത്മഹത്യ ചെയ്തത്. മദ്യമലഹരിയിലായിരുന്ന രാജ്മോഹൻ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാര്യ വീട്ടിൽവച്ച് ബന്ധുക്കളുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ ഒത്തുതീര്‍പ്പ് ചര്‍ച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്‍റെ വാതിലുകൾ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.