ദുബായിൽ വെച്ച് പ്രണയം നടിച്ച് ഗർഭിണിയാക്കി, ശ്രീലങ്കൻ യുവതി കാമുകനെ തേടി മലപ്പുറത്തെത്തി, പിന്നാലെ ട്വിസ്റ്റ്
വിവാഹം കഴിക്കാമെന്ന് യുവാവ് വാക്ക് നൽകിയതോടെ ഇരുവരും യുഎഇയില്‍ ഒന്നിച്ച് താമസമാക്കി. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ മുഹമ്മദ് ഹനീഫ നാട്ടിലേക്ക് മടങ്ങി.

മലപ്പുറം: യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിന്തല്‍മണ്ണ അമ്മിനിക്കാട് വളാംകുളം കരിമ്പനക്കല്‍ മുഹമ്മദ് ഹനീഫ (27)യെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കക്കാരിയുമായി ഹനീഫ പരിചയപ്പെടുന്നത്. പരിചയം കൂടുതൽ അടുപ്പത്തിലെത്തി. വിവാഹം കഴിക്കാമെന്ന് യുവാവ് വാക്ക് നൽകിയതോടെ ഇരുവരും യുഎഇയില്‍ ഒന്നിച്ച് താമസമാക്കി. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ മുഹമ്മദ് ഹനീഫ നാട്ടിലേക്ക് മടങ്ങി. പിന്നീട് യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് വിളിച്ച് വരുത്തി സംസാരിച്ചതില്‍ വിവാഹം ചെയ്യാന്‍ സമ്മതിച്ചു.
ഇതിനായി രജിസ്റ്റര്‍ ഓഫീസില്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണ് യുവതിക്ക് 'സിംഗിള്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ് 'വേണ്ടി വന്നത്. സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രീലങ്കയില്‍ പോയി മടങ്ങി വന്നപ്പോള്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നീക്കം നടത്തുന്നതറിഞ്ഞു.
യുവതി വീണ്ടും മടങ്ങി എത്തിയതറിഞ്ഞ് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങി. ഇതോടെ യുവതി ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീലങ്കക്കാരിയെ തനിക്ക് പരിചയമില്ലെന്നും താന്‍ ഗര്‍ഭത്തിന് ഉത്തരവാദിയല്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
ഇതോടെ വഞ്ചനക്കും പീഡനത്തിനും യുവതി വീണ്ടും പരാതി നല്‍കിയതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതിനിടെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് യുവാവ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്ന് പൊലീസ് ഇന്നലെ മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്തു. ബിസിനസ് നടത്തുന്ന യുവതിയില്‍ നിന്ന് ഇയാള്‍ വന്‍ തുക കൈപ്പറ്റിയതായും ഇവരുമായുള്ള ശാരീരിക ബന്ധത്തിന്‍റെ ഫോട്ടോ എടുത്തത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യീട്യൂബില്‍ കാണാം..