കോഴിക്കോട് കുന്ദമംഗലത്ത് ഉത്സവ പറമ്പില്‍ വച്ച് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കോഴിക്കോട്: ഉത്സവ പറമ്പില്‍ വച്ച് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കുന്ദമംഗലം കളരിക്കണ്ടി സ്വദേശി ഏറോചുടല വീട്ടില്‍ ബാബു(46) ആണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിന് ഒടുവിലുണ്ടായ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന ബാബുവിനെ ഏതാനും പേര്‍ ചേര്‍ന്ന് വിളിച്ചിറക്കി കൂട്ടിക്കൊണ്ടു പോയത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. ഇവിടെ വച്ച് കൂടുതല്‍ ആളുകളെത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്ക് അടിയേറ്റ് അവശ നിലയിലായ ബാബു വീട്ടിലെത്തിയെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടും മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാബുവിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.