സ്വകാര്യബസ് ജോഷിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയാണ് അപകടമുണ്ടായത്
കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുമ്പളങ്ങി സ്വദേശി ജോസഫിന്‍റെ മകള്‍ ജോഷനിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 9 മണിയോടെയാണ് അപകടം നടന്നത്. ജോഷിനി സഞ്ചരിച്ച സ്കൂട്ടര്‍ മറ്റൊരു ബൈക്കില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്തെത്തിയ സ്വകാര്യബസ് ജോഷിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയാണ് അപകടമുണ്ടായത്.
അതിനിടെ വൈക്കത്ത് വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ഇന്ന് രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രോഗബാധിതരായിരുന്നു. നാട്ടുകാരുടെ സഹായത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനൊടുക്കിയതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
