യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് അത്തോളി ഭാഗത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

 കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാന്‍കുഴിയില്‍ വീട്ടില്‍ കെകെ മുഹമ്മദ് സാലി(30) ആണ് കോഴിക്കോട് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് അത്തോളി ഭാഗത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ പരിയയപ്പെട്ട യുവതിയുമായി പ്രതി സൌഹൃദം സ്ഥാപിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഒടുവിൽ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മുഹമ്മദ് സാലി ഇത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയാനന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവര്‍ ചേര്‍ന്നാണ് സാലിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.