അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപത്ത് പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനും അപകടത്തിൽ കാര്യമായി പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10:45 ആയിരുന്നു സംഭവം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ പൊലീസുകാർ കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഞ്ചേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയാണ് മഞ്ചേഷ്. ഭാര്യ: ബിജുഷ, മകൻ: അനുരാഗ്.

തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കോഴിക്കോട് സ്വദേശി മരിച്ചു
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു എന്നതാണ്. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് അപകടത്തിൽ മരിച്ചത്. രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാർ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. കാറില്‍ മുസ്തഫയ്ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കറിന് പരിക്കുണ്ട്.
