ഭര്‍ത്താവായ രാജേഷ് തന്നെ  ഉപദ്രവിക്കുന്നതായി മകള്‍ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു യുവതിയുടെ പിതാവ് ബെന്നിയുടെ ഓട്ടോ ട്രിപ്പ് വിളിച്ചെത്തിയത്.

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നീര്‍വാരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച സംഭവക്കിൽ പ്രതിയെ റിമാന്‍റ് ചെയ്തു. പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നീര്‍വാരം മണിക്കോട് പുത്തന്‍പുരക്കല്‍ രാജേഷ് (32) ആണ് പിടിയിലായത്. ഓട്ടോഡ്രൈവര്‍ ചെതലയം സ്വദേശി ബെന്നിയുടെ പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. 

അറസ്റ്റിലായ രാജേഷിന്റെ ഭാര്യയെ ഇവരുടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി ഭാര്യയുടെ പിതാവ് ബെന്നിയുടെ ഓട്ടോ വിളിച്ച് നീര്‍വാരത്തെ ഭര്‍തൃവീട്ടില്‍ എത്തയതായിരുന്നു. ഭര്‍ത്താവായ രാജേഷ് തന്നെ ഉപദ്രവിക്കുന്നതായി മകള്‍ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു യുവതിയുടെ പിതാവ് ബെന്നിയുടെ ഓട്ടോ ട്രിപ്പ് വിളിച്ചെത്തിയത്. എന്നാല്‍ അച്ഛനോടൊപ്പം യുവതി ഓട്ടോയില്‍ കയറിയതോടെ രാജേഷ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി മദ്യക്കുപ്പികൊണ്ട് ബെന്നിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 പിന്നീട് സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈയ്യില്‍ നിന്നും തൂമ്പ പിടിച്ചുവാങ്ങിയും രാജേഷ് ബെന്നിയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നു. പരിസരത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് ജീവനക്കാരിയെയും രാജേഷ് അക്രമിച്ചതായി പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഉദ്യോഗസ്ഥരോടും രാജേഷ് മോശമായി പെരുമാറി. പരിക്കേറ്റ ബെന്നിയും തൊഴിലുറപ്പ് ജീവനക്കാരിയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. പനമരം എസ്.ഐ ഇ.കെ അബൂബക്കറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More : കൂട്ടുകാരന്‍റെ ഭാര്യയോട് മോശം സംസാരം, ചോദ്യം ചെയ്തതിന് നാലംഗ സംഘം വീട് കയറി തല്ലി, കാല് തല്ലിയൊടിച്ചു