അരലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം തന്നെ നോട്ടീസുകള്‍ അയച്ചുവെന്നാണ് ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.
മുംബൈ: ബിനാമി സ്വത്ത് പിടികൂടുന്നതിനായി മ്യുച്വല് ഫണ്ടിലെ നോമിനികളെയും സമ്പന്നരുടെ ഭാര്യമാരെയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു. നോട്ട് നിരോധന സമയത്ത് ഒരു ലക്ഷം രൂപയില് കൂടുതല് ബാങ്കില് നിക്ഷേപിച്ചവര്, അടുത്തകാലത്ത് വസ്തു ഇടപാടുകള് നടത്തിയ പ്രവാസികള്, അതി സമ്പന്നരുടെ ഭാര്യമാരില് ആദായ നികുതി അടയ്ക്കാത്തവര്, മ്യുച്വല് ഫണ്ടുകളില് നോമിനിയായി നിശ്ചയിച്ചിരിക്കുന്നവര് എന്നിവരുടെ സാമ്പത്തിക നില പരിശോധിക്കാനാണ് തീരുമാനം.
അരലക്ഷത്തോളം പേര്ക്ക് ഇതിനോടകം തന്നെ നോട്ടീസുകള് അയച്ചുവെന്നാണ് ആദായ നികുതി വകുപ്പില് നിന്ന് ലഭിക്കുന്ന സൂചന. വിവരശേഖരണം പൂര്ത്തിയായവര്ക്കാണ് നോട്ടീസുകള് അയക്കുന്നത്. നികുതി വെട്ടിപ്പ് നടത്തിയവര് പിടിക്കപ്പെടുമ്പോള് പിഴ അടച്ച് രക്ഷപെടുന്ന രീതി അനുവദിക്കില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള് ഇന്ത്യയില് കൈമാറ്റം ചെയ്യപ്പെടുന്നതും നീരിക്ഷിക്കുന്നുണ്ട്. ഫേണ് രേഖകള്, സാമൂഹിക മാധ്യമങ്ങളില് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളും തുടങ്ങിയവയൊക്കെ ഉദ്ദ്യോഗസ്ഥര് പരിശോധിക്കുന്നുണ്ട്.
