ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സെപ്റ്റംബറില്‍ പടിയിറങ്ങുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു രാജന്റെ സഹായം തേടുന്നത്.

റിസര്‍വ് ബാങ്കില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യാന്തരതലത്തില്‍ നിരവധി ഓഫറുകള്‍ രാജനു ലഭിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു സൗദിയില്‍നിന്നുള്ളത്.

മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാമെന്നും സൗദിയുടെ ഓഫറില്‍ പറയുന്നു.

സെപ്റ്റംബര്‍ നാലിനാണു റിസര്‍വ് ബാങ്കില്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്.