ട്രംപ് പെന്നിയുടെ ഉത്പാദനം നിര്‍ത്തലാക്കിയതാണ് രാജ്യവ്യാപകമായി പണമിടപാടുകളെ പ്രതിസന്ധിയിലാക്കിയത്. ബാങ്കുകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇപ്പോള്‍ പെന്നി കിട്ടാനില്ല.

മേരിക്കയില്‍ പെന്നി (ഒരു സെന്റ് നാണയം) കിട്ടാനില്ലാത്ത പ്രതിസന്ധി രൂക്ഷമാകുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പെന്നിയുടെ ഉത്പാദനം നിര്‍ത്തലാക്കിയതാണ് രാജ്യവ്യാപകമായി പണമിടപാടുകളെ പ്രതിസന്ധിയിലാക്കിയത്. ബാങ്കുകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇപ്പോള്‍ പെന്നി കിട്ടാനില്ല. പെന്നി നിര്‍മിക്കുന്നത് വലിയ നഷ്ടമാണെന്നും, അത് ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യു.എസ്. മിന്റ് (നാണയം നിര്‍മിക്കുന്ന സ്ഥാപനം) പെന്നിയുടെ നിര്‍മാണം ഔദ്യോഗികമായി നിര്‍ത്തി. ട്രഷറി വകുപ്പ് 2026-ഓടെ മാത്രമെ ക്ഷാമം തുടങ്ങൂ എന്നാണ് വിലയിരുത്തിയതെങ്കിലും, പ്രതീക്ഷിച്ചതിലും നേരത്തെ പ്രശ്നം ആരംഭിച്ചു. സര്‍ക്കാരില്‍ നിന്ന് ബാങ്കുകള്‍ക്ക് പെന്നി ലഭിക്കാതെയായി. അതോടെ കച്ചവടക്കാര്‍ക്ക് ബാങ്കുകളില്‍ നിന്നും പെന്നി കിട്ടാതായി. വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ തുടങ്ങിയ പെന്നി ക്ഷാമം, അവധിക്കാല ഷോപ്പിംഗ് സീസണ്‍ അടുത്തതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്. 100 സെന്റ് ചേരുമ്പോഴാണ് 1 ഡോളര്‍ ആകുന്നത്.ഇതില്‍, ഒരു സെന്റ് നാണയമാണ് 'പെന്നി' എന്ന് അറിയപ്പെടുന്നത്.

കടകളില്‍ ചില്ലറയില്ല

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഇപ്പോള്‍ കൃത്യമായ ചില്ലറ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാങ്കുകള്‍ പെന്നി വിതരണം നിയന്ത്രിച്ചിരിക്കുകയാണ്. ചില സ്റ്റോറുകള്‍ റൗണ്ട് ചെയ്ത് വില കുറച്ച് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ചില്ലറയില്ലാത്തതിനാല്‍ ഇടപാടുകള്‍ താഴോട്ട് റൗണ്ട് ചെയ്താല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം വരുമെന്ന് ഒരു ബിസിനസ് സ്ഥാപനം മുന്നറിയിപ്പ് നല്‍കി. പെന്നി നിര്‍ത്തലാക്കിയതിനെക്കുറിച്ച് വലിയ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ബാങ്കുകളും പറയുന്നു.

എന്തിനാണ് പെന്നി നിര്‍ത്തലാക്കിയത്?

പെന്നി ഉണ്ടാക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതാണ് പ്രധാന കാരണം. 2024-ല്‍ ഒരു പെന്നി നിര്‍മിക്കാന്‍ 3.7 സെന്റാണ് മിന്റിന് ചെലവായത്.കൂടാതെ, മിക്ക അമേരിക്കക്കാരും പെന്നി നാണയങ്ങള്‍ കുപ്പികളിലോ അലങ്കാര വസ്തുക്കളായോ സൂക്ഷിക്കുന്നതിനാല്‍ അവ വീണ്ടും വിനിമയത്തില്‍ എത്തുന്നില്ല. അതുകൊണ്ട് പുതിയ നാണയങ്ങള്‍ തുടര്‍ച്ചയായി നിര്‍മിക്കേണ്ടിവരുന്നു.

പെന്നി നിര്‍ത്തലാക്കാന്‍ വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നു. കാരണം വലിയ അളവിലുള്ള പെന്നി ഭാരമുള്ളതും ഉപയോഗം കുറഞ്ഞതുമാണ്. എന്നാല്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കാതെയുള്ള ഈ പെട്ടെന്നുള്ള തീരുമാനം കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. കൃത്യമായ ചില്ലറ നല്‍കി സഹായിക്കണമെന്ന് പല കടകളും അമേരിക്കക്കാരോട് അപേക്ഷിച്ചിരിക്കുകയാണ്.ഈ പ്രതിസന്ധിക്ക് നിയമപരമായ വെല്ലുവിളികളുമുണ്ട്. ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പണമിടപാടുകള്‍ അടുത്ത നിക്കല്‍ (അഞ്ച് സെന്റ്) അല്ലെങ്കില്‍ ഡൈമിലേക്ക് (പത്ത് സെന്റ്) റൗണ്ട് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പണം നല്‍കുന്നവര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നവര്‍ക്കും ഒരേ വില ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നിയമങ്ങള്‍.