മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം
കൊല്ലം: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് ആലുംകടവ്, മൂന്നാംമൂടിന് സമീപം വീടിനോട് ചേർന്നുള്ള കോഴിഫാമിൽ രാഹുൽ റീഡിങ്ങിനായി എത്തിയത്. ഗേറ്റിന് മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും ഇറങ്ങിവന്നില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് വീട്ടിലെ വളർത്തു നായ ആക്രമിച്ചത്. നിലത്തുവീണ രാഹുലിനെ നായ വീണ്ടും ആക്രമിച്ചു.
ഇടത് കൈമുട്ടിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. മീറ്റർ റീഡിങ്ങിനായുള്ള ഉപകരണവും തകർന്നു. നായയെ തള്ളി മാറ്റി ഗേറ്റിന് വെളിയിൽ എത്തി കോമ്പൗണ്ടിലുള്ള വീട്ടിലെത്തി പലവട്ടം വിളിച്ചപ്പോഴാണ് വീട്ടുകാർ ഇറങ്ങി വന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. ഓഫീസിൽ നിന്നും വാഹനം എത്തിയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സകൾക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്.



