32 വർഷമായി പ്രവാസിയായ ആലപ്പുഴ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 15 വർഷമായി അൽ ഹസ്സ മുബാറസ്‌ നിസാഇ പോളി ക്ലിനിക്കിൽ ഇൻഷൂറൻസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ പരേതരായ സക്കറിയയുടെയും ത്രേസ്യാമ്മയുടെയും മകൻ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ - 55) ആണ് മരിച്ചത്.

32 വർഷമായി പ്രവാസിയായ കുഞ്ഞുമോൻ സക്കറിയ, കഴിഞ്ഞ 15 വർഷമായി അൽ ഹസ്സ മുബാറസ്‌ നിസാഇ പോളി ക്ലിനിക്കിൽ ഇൻഷൂറൻസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതേ ക്ലിനിക്കിൽ ലാബ് ടെക്‌നീഷ്യനാണ് ഭാര്യ പ്രീതി. ഇതിനുമുമ്പ് മറ്റൊരു ക്ലിനിക്കിൽ 16 വർഷം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സക്കറിയ മാർട്ടിൻ, സാന്ദ്ര മറിയ മാർട്ടിൻ, ജോർജ് മാർട്ടിൻ എന്നിവരാണ് മക്കൾ.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം നവോദയ സാംസ്കാരിക വേദി അംഗവുമായിരുന്നു. ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. നവോദയ സാംസ്കാരിക വേദിയുടെ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള നടപടികൾ പുരോഗമിക്കുന്നു.