വ്യാപക പരിശോധനകള്‍ തുടരുന്നു; നിയമലംഘകരായ 98 പ്രവാസികള്‍ അറസ്റ്റില്‍
വിവിധ രാജ്യക്കാരാണ് പിടിയിലായത്. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 92 പ്രവാസികള്‍ അറസ്റ്റിലായി.
വിവിധ രാജ്യക്കാരാണ് പിടിയിലായത്. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്. ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അര്‍ദിയ ഇന്‍ഡസ്ട്രിയല്‍, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്ക് ജോലി നല്‍കിയ സ്ഥാപനവും പരിശോധിച്ചു. ഇവിടെ നിന്നും ആറ് നിയമലംഘകരാണ് പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റഫര്‍ ചെയ്തു.
Read Also - ഫാമിലി വിസയ്ക്ക് പച്ചക്കൊടി; പ്രവാസികൾ പ്രതീക്ഷയിൽ
പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴില്‍ നിയമലംഘകര്‍, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്.
ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്.
ഒളിവിൽ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മയക്കുമരുന്ന് പ്രൊമോട്ടർമാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്ന കമ്പനിക്കും സ്പോൺസർക്കും പിഴ ചുമത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...