ഐസിഎഫ് ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും
ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് പോലെയുള്ള രോഗങ്ങളാല്‍ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാന്‍ ഐ സി എഫ് തയ്യാറായത്.
മസ്‌കത്ത്: മലപ്പുറം ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റ് സമര്‍പ്പണം ആഗസ്ത് 13 ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപന കാലയളവില്‍ മുഖ്യമന്ത്രി നോര്‍ക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.
ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് പോലെയുള്ള രോഗങ്ങളാല്‍ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാന്‍ ഐ സി എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന രണ്ടാമത്തെ പ്ലാന്റ് വൈകാതെ സമര്‍പ്പിക്കാനാകും. ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും (കെ എം എസ് സി എല്‍) അനുമതിയോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതികള്‍ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകള്‍ക്കുമായി ഇതിനികം ചെലവായത്. 200 എല്‍ പി എം ഉത്പ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത് (ചെലവ് 45,97,554 രൂപ). സോഷ്യല്‍ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികള്‍ക്കിടയില്‍ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകള്‍ക്കുള്ള തുക കണ്ടെത്തിയത്.
പ്രാണവായുവിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ള ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ എസ് വൈ എസിന്റെ 200 സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണവും നാളത്തെ പരിപാടിയില്‍ നടക്കും. കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വിച്ചു ഓണ്‍ കര്‍മവും നിര്‍വ്വഹിക്കും.
ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ
സമര്‍പ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പി. ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി വളണ്ടിയര്‍ സമര്‍പ്പണം നടത്തും. മനഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, സമസ്ത നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഐ സി എഫ് നേതാക്കളായ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ ഹമീദ് ചാവക്കാട്, സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് നൂറേങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കെ മണ്ണ ചടങ്ങില്‍ സംബന്ധിക്കും.
ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
ഐ സി എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ്, സാന്ത്വനം സെക്രട്ടറി റഫീഖ് ധര്‍മടം, അഡ്മിന്‍, പി ആര്‍ ആന്റ് മീഡിയ പ്രസിഡന്റ് ഡോ. സാഹിര്‍ കുഞ്ഞമ്മദ്, അഡ്മിന്‍, പി ആര്‍ ആന്റ് മീഡിയ സെക്രട്ടറി ജാഫര്‍ ഒടത്തോട്, എജുക്കേഷന്‍ സെക്രട്ടറി അഹ്മദ് സഗീര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.