കുവൈത്തിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് നടപടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വാഹനം ഓടിച്ചവരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് നടപടി. റോഡിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജലീബിലെ ഒരു സ്വകാര്യ സ്കൂളിന് സമീപം ആഡംബര കാറുകൾ ഉപയോഗിച്ച് ഒരു കൂട്ടം യുവതി യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ വിഭാഗം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ജലീബ് ഏരിയ കമാൻഡ് നടത്തിയ പരിശോധനയിൽ, സ്കൂളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ അവസാനിച്ചതിന്‍റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഒത്തുചേർന്നതെന്ന് കണ്ടെത്തി. ആഘോഷത്തിന്റെ മറവിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തവരെ തിരിച്ചറിയുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. റോഡ് സുരക്ഷയിൽ വീഴ്ച വരുത്തുന്ന ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.