റിയാദിൽ മലപ്പുറം സ്വദേശിയായ സൈതലവി എന്ന പ്രവാസിയെ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളി പ്രവാസിയെ താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ തൂത ചുണ്ടംപറ്റ സ്വദേശി സൈതലവി (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സൈതലവി.

താമസസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപവാസിയാണ് വിവരം സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് വളന്റിയർ ഷബീർ കളത്തിലിന്റെ ഭാര്യപിതാവാണ് പരേതനായ സൈതലവി. മാതാപിതാക്കൾ: അലി, സൈനബ. ഭാര്യ: സജ്ന. മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്. മരുമകൻ: ഷബീർ കളത്തിൽ (കട്ടുപ്പാറ).

മരണവിവരമറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇസ്മായിൽ സി.വി, നസീർ കണ്ണീരി, മജീദ് മണ്ണാർമല, ബുഷൈർ താഴേക്കോട്, ഷബീർ ഒതായി എന്നിവർ നേതൃത്വം നൽകുന്നു.