കുവൈത്ത്, ഖത്തര്‍, സൗദി നേതാക്കളുമായാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്

അബുദാബി: മേഖലയിലെ സംഘർഷ അന്തരീക്ഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസി‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചും മിഡിൽഈസ്റ്റിൽ സംഭവിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും നേതാക്കൾ ഫോണിൽ സംസാരിച്ചു. പ്രാദേശിക സുരക്ഷയും സമാധാനവും പുന:സ്ഥാപിക്കേണ്ട ആവശ്യകതയും സംഭാഷണത്തിൽ എടുത്തുപറഞ്ഞു. നിലവിലെ സംഘർഷങ്ങൾ പ്രാദേശികമായും ആഗോളമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടു. എല്ലാവരും വിവേകത്തോടെ പ്രവർത്തിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സംഭാഷണങ്ങൾക്ക് മുൻ​ഗണന നൽകണമെന്നും പരമാവധി സംയമനം പാലിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും നേതാക്കൾ തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.