വില്ലുപുരത്ത് നടന്ന പൊതുപരിപാടിയിൽ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. ഭക്ഷണം ഒഴിവാക്കിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് പിആർ ടീം അറിയിച്ചു. നടൻ വിശ്രമത്തിലാണ്, ആരോഗ്യനില തൃപ്തികരമാണ്.

ചെന്നൈ: തമിഴ് നടൻ വിശാൽ വേദിയിൽ കുഴഞ്ഞ് വീണത് വന്‍ വാര്‍ത്തയായിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു വിശാൽ. വേദിയിൽ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് പോകാവെ വേദിയിൽ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വില്ലുപുരത്തെ കൂവാഗം ഗ്രാമത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. 

അതിലെ മുഖ്യാതിഥിയായി എത്തിയ താരം, വേ​ദിയിൽ എത്തി ആശംസ അറിയിക്കുക ആയിരുന്നു . മത്സരാർത്ഥികളും സ്റ്റേജിൽ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നടന് പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

ഇപ്പോള്‍ വിശാലിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പിആര്‍ ടീം പത്രകുറിപ്പ് ഇറക്കിയിട്ടുണ്ട്. വിശാൽ തന്റെ പതിവ് ഭക്ഷണം ഒഴിവാക്കിയതിനാലാണ് കുഴഞ്ഞു വീണത് എന്നാണ് പത്രകുറിപ്പ് പറയുന്നത്. ഉച്ചകഴിഞ്ഞ് അദ്ദേഹം ജ്യൂസ് മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും ഇത് അദ്ദേഹത്തിന് ക്ഷീണം വരാന്‍ കാരണമായി അത് ചെറിയ ബോധക്ഷയത്തിലേക്ക് നയിച്ചുവെന്നും പത്രകുറിപ്പില്‍ പറഞ്ഞു.

ആശുപത്രിയിലെ ഡോക്ടർമാർ സമഗ്രമായ പരിശോധനയ്ക്ക് താരത്തെ വിധേയമാക്കിയെന്നും. താരത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പത്രകുറിപ്പ് സ്ഥിരീകരിച്ചു. വിശാൽ നിലവിൽ വിശ്രമത്തിലാണ്. ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് മെഡിക്കൽ സംഘം അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെന്നും വാര്‍ത്തകുറിപ്പ് പറയുന്നു.

ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും വിശാൽ ടീം നന്ദി പറയുകയും അദ്ദേഹം സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് എല്ലാവർക്കും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട് പത്രകുറിപ്പില്‍.