ആ സീസണില്‍ ലെവന്‍ഡോസ്‌കിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ആരുമില്ല. പക്ഷേ, അവാര്‍ഡ്‌ കൊവിഡ്‌ കാരണം റദ്ദാക്കിയതോടെ ലെവന്‍ഡോസ്‌കിക്ക്‌ അര്‍ഹതപ്പെട്ട പുരസ്‌കാരം ലഭിക്കാതെ പോയി. തൊട്ടടുത്ത വര്‍ഷവും ലെവന്‍ഡോസ്‌കി ഫോം തുടര്‍ന്നെങ്കിലും ലയണല്‍ മെസിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്‌.

ലോകഫുട്‌ബോളിലെ മികച്ച താരത്തിന്‌ ഫ്രഞ്ച്‌ മാഗസിനായ ഫ്രാന്‍സ്‌ ഫുട്‌ബോള്‍ നല്‍കുന്ന ബാലണ്‍ ദ്യോറിന്‌ ഫുട്‌ബോള്‍ ലോകത്തുള്ള ജനപ്രീതിക്കും സ്വാധീനത്തിനും കുറവൊന്നും സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ വിശ്വാസ്യതയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഓരോ വര്‍ഷം കഴിയും തോറും വര്‍ധിച്ചു വരികയാണ്‌. അവാര്‍ഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ ഇപ്പോഴും കൃത്യതയും വ്യക്തതയുമില്ലാത്തതാണ്‌ പ്രധാന വീഴ്‌ചയായി വിലയിരുത്തപ്പെടുന്നത്‌.പുരസ്‌കാരത്തിന്‌ പരിഗണിക്കേണ്ടത്‌ വ്യക്തിഗത മികവാണോ അതോ ടീം നേടിയ കിരീട വിജയങ്ങളാണോ എന്നതില്‍ വോട്ടര്‍മാര്‍ക്കും സംഘാടകര്‍ക്കും ഇപ്പോഴും ഒരു വ്യക്തതയില്ല എന്ന ആക്ഷേപം ശക്തമാണ്‌. വിഖ്യാത പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പുരസ്‌കാര നിര്‍ണയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ചാമ്പ്യന്‍സ്‌ ലീഗോ ലോകകപ്പോ നേടിയതു കൊണ്ട്‌ മാത്രം ഒരാള്‍ക്ക്‌ ബാലണ്‍ ദ്യോര്‍ നല്‍കാനാവില്ല.

കേവലം വലിയ ടൂര്‍ണമെന്റുകളിലെ കിരീട വിജയങ്ങള്‍ മാത്രം അവലംബിച്ചു കൊണ്ട്‌ പുരസ്‌കാരം നല്‍കുന്നത്‌ അവസാനിപ്പിക്കുകയും, മാനദണ്ഡങ്ങള്‍ മൊത്തത്തില്‍ പൊളിച്ചെഴുതണമെന്നുമാണ്‌ മൗറീഞ്ഞോയുടെ വാദം. റയല്‍ മാഡ്രിഡ്‌ താരങ്ങളെ മനപൂര്‍വം പുരസ്‌കാരത്തില്‍ നിന്ന്‌ അകറ്റുന്നുവെന്ന ആരോപണമാണ്‌ ബാലണ്‍ദ്യോര്‍ സംഘാടകര്‍ സമീപകാലത്ത്‌ നേരിട്ട വലിയ വെല്ലുവിളി. 2024 ല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ്‌ ജൂനിയര്‍ ബാലണ്‍ദ്യോര്‍ ഫേവറിറ്റായിരുന്നെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രികാണ്‌ പുരസ്‌കാരം ലഭിച്ചത്‌. ഇത്‌ അവസാന നിമിഷം വോട്ടിംഗില്‍ നടന്ന അട്ടിമറിയാണെന്ന്‌ ആരോപിച്ച്‌ റയല്‍മാഡ്രിഡ്‌ ക്ലബ്ബ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ചു. റയല്‍ മാഡ്രിഡ്‌ സ്‌പാനിഷ്‌ ലാ ലിഗയും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും യുവേഫ സൂപ്പര്‍ കപ്പ്‌ുമെല്ലാം നേടി ജ്വലിച്ചു നിന്ന സീസണില്‍ വിനീഷ്യസ്‌ 24 ഗോളുകള്‍ നേടി റയലിന്റെ ഹീറോ ആയിരുന്നു. ബാലണ്‍ദ്യോര്‍ അര്‍ഹിച്ചിട്ടും ലഭിക്കാതെ പോയ ഒരു താരം പോളണ്ടിന്റെ റോബര്‍ട്‌ ലെവന്‍ഡോസ്‌കിയാണ്‌. 2020 ല്‍ ബയേണ്‍ മ്യൂണിക്കിനായി അസാധാരണ ഫോമിലായിരുന്നു താരം.

ആ സീസണില്‍ ലെവന്‍ഡോസ്‌കിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ആരുമില്ല. പക്ഷേ, അവാര്‍ഡ്‌ കൊവിഡ്‌ കാരണം റദ്ദാക്കിയതോടെ ലെവന്‍ഡോസ്‌കിക്ക്‌ അര്‍ഹതപ്പെട്ട പുരസ്‌കാരം ലഭിക്കാതെ പോയി. തൊട്ടടുത്ത വര്‍ഷവും ലെവന്‍ഡോസ്‌കി ഫോം തുടര്‍ന്നെങ്കിലും ലയണല്‍ മെസിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്‌. ഇതും വലിയ വിമര്‍ശനത്തിനിടയാക്കി. കൊവിഡ്‌ കാലത്ത്‌ നല്‍കാതെ പോയ പുരസ്‌കാരം മെസിക്കൊപ്പം പങ്കിടാനെങ്കിലും ലെവന്‍ഡോസ്‌കിയെ പരിഗണിക്കേണ്ടത്‌ ന്യായമായിരുന്നുവെന്ന്‌ ഫുട്‌ബോള്‍ ലോകം എതിരില്ലാതെ വിശ്വസിച്ചു.കളിക്കളത്തിലെ മികവിനേക്കാള്‍ വലിയ ക്ലബ്ബുകളുടെയും കളിക്കാരുടയും പി ആര്‍ ഏജന്‍സികളുടെ സ്വാധീനം, സോഷ്യല്‍ മീഡിയ ഹൈപ്പ്‌, താരങ്ങളുടെ മാര്‍ക്കറ്റ്‌ വാല്യു എന്നിവ വോട്ടിംഗിനെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപമുണ്ട്‌. റയല്‍മാഡ്രിഡ്‌, ബാഴ്‌സലോണ തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ താരങ്ങള്‍ക്ക്‌ തുടരെ മുന്തിയ പരിഗണന ലഭിക്കുന്നത്‌്‌ ബാലണ്‍ദ്യോറിനെ സംശയമുനയില്‍ നിര്‍ത്തുന്നു.

ഇത്തവണയും വിവാദത്തിന്‌ കുറവില്ല. റയല്‍മാഡ്രിഡ്‌ താരം കിലിയന്‍ എംബാപെ ബാലണ്‍ദ്യോറിന്‌ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അവാര്‍ഡ്‌ മറ്റാരേക്കാളും തനിക്കാണ്‌ അര്‍ഹിക്കുന്നതെന്ന്‌ പറഞ്ഞ്‌ മുമ്പൊന്നും ക്യാമ്പയിന്‍ നടന്നിരുന്നില്ല. ലോകകപ്പിലെ ഓള്‍ ടൈം ലീഡിംഗ്‌ ഗോള്‍ സ്‌കോറര്‍ എന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കുന്ന എംബാപെയുടെ അവകാശവാദം വലിയ വിമര്‍ശനത്തിനിടയാക്കി. മുന്‍ ഫ്രഞ്ച്‌ താരം ക്രി്‌സ്റ്റോഫ്‌ ഡുഗാരി എംബാപ്പെയുടെ കുട്ടിക്കളി മാറിയിട്ടില്ലെന്ന്‌ വിമര്‍ശിച്ചു. അതേസമയം, മറ്റൊരു മുന്‍ ഫ്രഞ്ച്‌ താരം തിയറി ഓന്റി പുരസ്‌കാരം എംബാപ്പെ അര്‍ഹിക്കുന്നുവെന്ന്‌ പറഞ്ഞു.

പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച ബാഴ്‌സലോണയുടെ ലാമിന്‍ യമാല്‍ റയലിന്റെ കിലിയന്‍ എംബാപെയെ പരോക്ഷമായി ട്രോളിക്കൊണ്ട്‌ രംഗത്ത്‌ വരികയും ചെയ്‌തു. ബാലണ്‍ദ്യോറിന്‌ വേണ്ടി പലരും യാചിക്കുകയാണ്‌, താനേതായാലും യാചിക്കാനൊന്നും ഇല്ല. വോട്ടര്‍മാരുടെ താത്‌പര്യപ്രകാരം കാര്യങ്ങള്‍ നടക്കട്ടെ. ഞാനാണ്‌ ഏറ്റവും മികച്ചത്‌ എന്ന്‌ പറഞ്ഞു നടക്കേണ്ട ഗതികേട്‌ തനിക്കില്ല. സ്‌പെയ്‌നിനൊപ്പം ലോകകപ്പ്‌ നേടി, ബാഴ്‌സലോണക്കൊപ്പവും മികച്ച സീസണുകള്‍ ലഭിച്ചു.ഒരു തവണ ബാലണ്‍ദ്യോര്‍ നേടുകയല്ല തന്റെ ലക്ഷ്യം, അത്‌ പലവട്ടം നേടുന്ന താരമാകണം. ഇപ്പോള്‍, രാജ്യത്തിനും ക്ലബ്ബിനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും യമാല്‍ പ്രതികരിച്ചു. കഴിഞ്ഞ സീസണില്‍ റയല്‍മാഡ്രഡിനായും ഫ്രാന്‍സ്‌ ദേശീയ ടീമിനായും കളിച്ച 60 മത്സരങ്ങളില്‍ നിന്ന്‌ 58 ഗോളുകളാണ്‌ താരം അടിച്ചുകൂട്ടിയത്‌. ലാ ലിഗയില്‍ 25 ഗോളുകളോടെ പിച്ചിചി ട്രോഫിയും യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ 15 ഗോളുകളോടെ ടോപ്‌ സ്‌കോറര്‍ പട്ടവും താരം സ്വന്തമാക്കി. കൂടാതെ ലോകകപ്പില്‍ പത്ത്‌ ഗോളുകള്‍ നേടി അവിടെയും ടോപ്‌ സ്‌കോറര്‍.

ഈയൊരു ആത്മവിശ്വാസമാകണം കിലിയന്‍ എംബാപെയെ കുറച്ചൊന്ന്‌ അഹങ്കാരിയാക്കുന്നത്‌. കഴിഞ്ഞ സീസണില്‍ എന്നേക്കാള്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു കളിക്കാരനുമില്ല. അതുകൊണ്ട്‌ തന്നെ ഞാന്‍ ഇതിന്‌ യോഗ്യനാണ്‌ എന്ന്‌ എംബാപെ പറയുകയുണ്ടായി. റയല്‍ മാഡ്രിഡ്‌ കോച്ച്‌ ഹൊസെ മൗറീഞ്ഞോ പറഞ്ഞത്‌ ലോകകപ്പോ, ചാമ്പ്യന്‍സ്‌ ലീഗോ നേടിയവര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ തരംതാഴരുത്‌ എന്നാണ്‌. അതായത്‌, ഈ അവാര്‍ഡ്‌ കാലയളവില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടമോ, ലോകകപ്പോ നേടാന്‍ സാധിക്കാതെ പോയ കിലിയന്‍ എംബാപ്പെ തഴയപ്പെടരുതെന്നാണ്‌ മൗറീഞ്ഞോ ഉദ്ദേശിച്ചതെന്ന്‌ വ്യക്തം.

ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിച്ചവരോടുള്ള ബഹുമാനാര്‍ഥം നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ഉയര്‍ത്തപ്പെടണം എന്നും മൗറീഞ്ഞോ നിര്‍ദേശം വെച്ചിരുന്നു. ലോകകപ്പ്‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ്‌ എംബാപ്പെ 2026 ലോകകപ്പില്‍ സ്വന്തമാക്കിയിരുന്നു. ബാലണ്‍ദ്യോര്‍ സംഘാടകര്‍ക്ക്‌ മുന്നില്‍ റയല്‍ മാഡ്രിഡ്‌ വലിയൊരു സമ്മര്‍ദ്ദ തന്ത്രമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. വീണ്ടും റയല്‍മാഡ്രിഡ്‌ താരം തഴയപ്പെട്ടാല്‍, ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ബഹിഷ്‌കരണവും പ്രതിഷേധവും ഉയരുമെന്ന സൂചനയാണ്‌ റയലിന്റെ കോച്ചും പുരസ്‌കാരപ്പട്ടികയിലുള്ള എംബാപ്പെയുമൊക്കെ നല്‍കുന്നത്‌....

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK