ചെന്നൈ സൂപ്പർ കിങ്സും - കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം, അവസാന ഓവറിലായിരുന്നു ചരിത്ര നിമിഷം

31-ാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ആ നിമിഷത്തിനായി. ചെന്നൈ സൂപ്പർ കിങ്സും - കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം, അവസാന ഓവറിലായിരുന്നു ചരിത്ര നിമിഷം. ഐപിഎല്ലിലെ ആദ്യ ഹാട്രിക്ക്. എടുത്തത് ആരാണെന്നല്ലെ, പറയാം.

ലക്ഷ്മിപതി ബാലാജി, ചെന്നൈയുടെ ബാലാജി. 182 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ്. അവസാന ഓവറില്‍ ജയിക്കാൻ 27 റണ്‍സ്. ആദ്യ രണ്ട് പന്തില്‍ തന്നെ ഇർഫാൻ പത്താൻ എട്ട് റണ്‍സ് നേടി. ശേഷമാണ് ബാലാജിയുടെ തിരിച്ചുവരവ്.

മൂന്നാം പന്തില്‍ പത്താൻ റെയ്‌നയുടെ കൈകളില്‍. പിന്നാലെ വന്ന പിയൂഷ് ചൗള കപുഗേദരയുടെ കൈകളില്‍ വിശ്രമിച്ചു. വിക്രം സിങ്ങിന്റെ വിക്കറ്റിലൂടെയായിരുന്നു ബാലാജിയന്ന് ഹാട്രിക്ക് തികച്ചത്, ക്യാച്ചെടുത്തത് സാക്ഷാല്‍ ധോണി.

ഹാട്രിക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല ബാലാജിയുടെ പ്രകടനം. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ അന്ന് താരം നേടി.

ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു അന്ന് ബാലാജിയുടേത്. ആദ്യ നേട്ടം സ്വന്തമാക്കിയത് പാക്കിസ്ഥാന്റെ സൊഹൈല്‍ തൻവീ‍ര്‍.