കീബോർഡിലെ QWERTY അക്ഷരക്രമം ടൈപ്പ് റൈറ്ററുകളിൽ നിന്നാണ് ഉത്ഭവിച്ചത്. ആദ്യകാല ടൈപ്പ് റൈറ്ററുകളിൽ അക്ഷരമാലാക്രമം ഉപയോഗിച്ചപ്പോൾ, വേഗത്തിൽ ടൈപ്പ് ചെയ്യുമ്പോൾ കീകൾ കൂട്ടിയിടിച്ച് ജാം ആകുന്നത് പതിവായിരുന്നു. 

നിങ്ങളിൽ പലരും കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും. വളരെ സ്പീഡിൽ ടൈപ്പ് ചെയ്യാനുള്ള കഴിവും പലർക്കും ഉണ്ടാകും. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് കീബോർഡിലെ അക്ഷരങ്ങൾ ‘A, B, C, D’ എന്ന ക്രമത്തിൽ അല്ലാത്തതെന്ന് ? ‘Q, W, E, R’ എന്ന രീതിയിൽ ക്രമം തെറ്റിയാണ് അക്ഷരങ്ങൾ കിടക്കുന്നത്. അതിനു പിന്നിൽ ദശകങ്ങൾ പഴക്കമുള്ള സാങ്കേതിക ചരിത്രമുണ്ട്.

തുടക്കം ടൈപ്പ് റൈറ്ററുകളിൽ നിന്ന്

കമ്പ്യൂട്ടറുകൾ നിലവിൽ വരുന്നതിന് മുൻപ് ടൈപ്പ് റൈറ്ററുകളിലാണ് ഈ അക്ഷര ക്രമീകരണം ആരംഭിച്ചത്. ആദ്യകാല ടൈപ്പ് റൈറ്ററുകളിൽ കീകൾ ആൽഫബറ്റിക് ഓർഡറിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആളുകൾ വേഗത്തിൽ ടൈപ്പ് ചെയ്യാൻ തുടങ്ങിയതോടെ, അടുത്തടുത്തുള്ള കീകൾ തമ്മിൽ കൂട്ടിയിടിക്കുകയും മെക്കാനിക്കൽ ജാം (Key Jams) സംഭവിക്കുകയും ചെയ്തു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, ടൈപ്പ് ചെയ്യുമ്പോൾ സാധാരണയായി ഒരുമിച്ച് ഉപയോഗിക്കുന്ന അക്ഷരങ്ങളെ തമ്മിൽ അകറ്റി ക്രമീകരിച്ചു. ഇങ്ങനെയാണ് 1870-കളിൽ QWERTY ലേഔട്ട് രൂപപ്പെട്ടത്.

കമ്പ്യൂട്ടറുകൾ വികസിപ്പിച്ചെടുത്തപ്പോൾ ഈ പഴയ ലേഔട്ട് തന്നെ നിലനിർത്താൻ തീരുമാനിച്ചു. ഇതിന് പ്രധാന കാരണം അപ്പോഴേക്കും ആളുകൾക്ക് ടൈപ്പ് റൈറ്റർ കീബോർഡ് പരിചിതമായിക്കഴിഞ്ഞിരുന്നു എന്നതാണ്. കൂടാതെ, ടൈപ്പ്‌റൈറ്ററുകളെ അപേക്ഷിച്ച് കൂടുതൽ ഫംഗ്ഷണൽ കീകൾ, ആരോ കീകൾ, നമ്പർ കീകൾ എന്നിവ കമ്പ്യൂട്ടർ കീബോർഡുകളിൽ ഉൾപ്പെടുത്തി ലേഔട്ട് കൂടുതൽ കാര്യക്ഷമമാക്കി.

മറ്റ് കീബോര്‍ഡുകള്‍

QWERTY-യേക്കാൾ വേഗത്തിലും കാര്യക്ഷമമായും ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഡ്വോറക് സിപ്ലിഫൈഡ് കീബോർഡ് (Dvorak Simplified Keyboard), കോൾമാക് (Colemak) തുടങ്ങിയ ലേഔട്ടുകൾ പിന്നീട് വന്നുവെങ്കിലും അവയൊന്നും വ്യാപകമായി സ്വീകരിക്കപ്പെട്ടില്ല. ആളുകൾക്ക് QWERTY ലേഔട്ടിലുള്ള ശീലം മാറ്റാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് തന്നെ, ഇന്നും ഇംഗ്ലീഷ് ഭാഷാ ടൈപ്പിംഗിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയായി ഇത് തുടരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming