ചൈനീസ് ഇൻഫ്ലുവൻസറുടെ ലൈവ് സ്ട്രീമിംഗിനിടെ ബ്യൂട്ടി ഫിൽട്ടർ തകരാറിലായി. യഥാർഥ മുഖം വെളിപ്പെട്ടതോടെ 1.4 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായതായി വ്യാപകമായി പ്രചരിക്കുന്നു. 

ബെയ്‌ജിങ്: ലൈവ് സ്‍ട്രീമിംഗിനിടെ ബ്യൂട്ടി ഫിൽട്ടർ തകരാറിലായതിനെ തുടർന്ന് ഒരു ചൈനീസ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർക്ക് നിമിഷങ്ങള്‍ക്കകം 140000 ലക്ഷം ഫോളോവേഴ്‌സിനെ നഷ്‍ടമായതായി വൈറല്‍ പോസ്റ്റ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാദങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല. അതിനാല്‍, സംഭവം യാഥാർഥത്തിൽ നടന്നതാണോയെന്നതും ഫോളോവേഴ്‌സ് ഇത്രയും വൻ തോതിൽ കുറഞ്ഞുവെന്നത് ശരിയോണോ എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മറ്റ് പല ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ കുറിച്ചുള്ള ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൈനീസ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ലൈവിൽ സംസാരിക്കുമ്പോൾ ബ്യൂട്ടി ഫിൽട്ടർ ഇടയ്‌ക്ക് വച്ച് ഓഫായി പോവുകയായിരുന്നെന്ന് ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന പോസ്റ്റുകൾ അവകാശപ്പെടുന്നു. അതോടെ, പ്രേക്ഷകർ പെണ്‍കുട്ടിയുടെ യഥാര്‍ഥ രൂപം സ്‌ക്രീനില്‍ കണ്ടു എന്നാണ് വാദം. ഏതാനും സെക്കൻഡുകൾക്കകം ഫിൽട്ടർ വീണ്ടും പ്രവർത്തനം ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടിയെ പഴയപടി ലൈവില്‍ കണ്ടതായും പറയപ്പെടുന്നു. ഈ അവകാശവാദങ്ങളോടെ ഒരു വീഡിയോ ഓണ്‍ലൈനില്‍ വൈറലാണ്. കുറച്ച് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് ഫിൽട്ടർ ഗ്ലിച്ച് സംഭവിച്ച നിമിഷം പകർത്തിയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 'റിയൽ ഫേസ്' പുറത്തുവന്നതിനെ തുടർന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർക്ക് 1.4 ലക്ഷം ഫോളോവേഴ്സ് നഷ്ടമായെന്നാണ് വീഡിയോയ്ക്ക് ഒപ്പം പങ്കുവെക്കുന്ന കുറിപ്പുകൾ അവകാശപ്പെടുന്നത്. എങ്കിലും വീഡിയോയിലുള്ള സ്ത്രീ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Scroll to load tweet…

View post on Instagram

ഈ സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഫോളോവേഴ്സിനെ ഇൻഫ്ലുവൻസർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. അതേസമയം, ഫിൽട്ടർ ഇല്ലാത്ത പെണ്‍കുട്ടിയാണ് കൂടുതൽ സുന്ദരവും യഥാർഥവുമെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെട്ടു. അതീവ മിനുസമുള്ള, അസ്വാഭാവികമായ ഫിൽട്ടർ ചെയ്ത രൂപത്തേക്കാൾ സ്വാഭാവികതയാണ് ആകർഷകമെന്ന നിലപാടും നിരവധി പേർ പങ്കുവെച്ചു. ഫിൽട്ടർ ഇല്ലാതെയും അവൾ വളരെ സുന്ദരിയാണ് എന്ന് ഒരു ഉപയോക്താവ് കുറിച്ചു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർ കാണിക്കുന്നതെല്ലാം ആളുകൾ വിശ്വസിക്കുന്നുവെന്നും ഫിൽട്ടർ റീലും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം മായ്ച്ചുകളയുന്നു എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

എന്തായാലും ഈ വൈറൽ വീഡിയോയുടെ വരവോടെ സോഷ്യൽ മീഡിയയിലെ ബ്യൂട്ടി ഫിൽട്ടറുകളുടെ സ്വാധീനം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. 2019-ൽ ക്യാവോ ബിലുവോ എന്നറിയപ്പെട്ടിരുന്ന ഒരു ഇൻഫ്ലുവൻസറുടെ ഫിൽട്ടർ ലൈവിൽ ഓഫ് ആയ സംഭവവും ഇപ്പോൾ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming