ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവർ, എട്ട് വർഷം മുൻപ് മരിച്ചുപോയ ഭാര്യയുടെ ഓർമ്മയ്ക്കായി ദിവസവും ഓട്ടോയിലെ ചിത്രത്തിൽ പൂക്കൾ അർപ്പിക്കുന്നു. മകൻ വിശ്രമിക്കാൻ ആവശ്യപ്പെട്ടിട്ടും, ദുഃഖം മറക്കാനായി പുതിയ ആളുകളെ കാണുന്നതിനും ജോലി ചെയ്യുന്നതിനും അദ്ദേഹം ഇഷ്ടപ്പെടുന്നു. ഈ ഹൃദയസ്പർശിയായ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബെംഗളൂരുവിൽ നിന്നുള്ള ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ലളിതമായ ദിനചര്യ സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സലിയിച്ചിരിക്കുകയാണ്. ഭാര്യ വിട്ടുപിരിഞ്ഞ് എട്ട് വർഷം കഴിഞ്ഞിട്ടും, ദിവസവും ആദ്യ യാത്രക്കാരനെ കയറ്റുന്നതിന് മുൻപ് ഓട്ടോയ്ക്കുള്ളിലെ അവരുടെ ചിത്രത്തിൽ പുതിയ പൂക്കൾ ചാർത്തിക്കൊണ്ടാണ് അദ്ദേഹം തന്‍റെ ദിവസം ആരംഭിക്കുന്നത്.
ആ ഓർമ്മയ്ക്ക് മുന്നിൽ....
കണ്ടന്‍റ് ക്രിയേറ്ററായ ആശിഷ് മാത്യുവാണ് ഈ മനോഹരമായ സംഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ഒരു ട്രാഫിക് സിഗ്നലിൽ വെച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വയോധികനായ ഡ്രൈവർ തന്‍റെ ഓട്ടോയ്ക്കുള്ളിൽ ശ്രദ്ധയോടെ പൂക്കൾ അലങ്കരിക്കുന്നത് കണ്ട ആശിഷ്, കൗതുകത്തോടെ അദ്ദേഹത്തോട് സംസാരിക്കാൻ അടുത്തേക്ക് ചെല്ലുകയായിരുന്നു.
പൂക്കളെക്കുറിച്ച് ചോദിച്ചപ്പോൾ, ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അത് തന്‍റെ ഭാര്യയാണെന്ന് പറഞ്ഞു. എട്ട് വർഷം മുമ്പ് മരിച്ചെങ്കിലും ഭാര്യയുടെ ഓർമ്മകൾ ദിവസവും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹം വൈകാരികമായി പറഞ്ഞു. ഓട്ടോയുടെ ചുറ്റും ക്യാമറ തിരിക്കുമ്പോൾ, ആ വാഹനത്തെ തന്നെ താൻ ഇന്നും തീവ്രമായി സ്നേഹിക്കുന്ന പ്രിയതമയ്ക്കുള്ള സമർപ്പണമാക്കി മാറ്റിയിരിക്കുന്നത് കാണാം. നിരവധി ചിത്രങ്ങളാണ് ഓട്ടോയ്ക്കുള്ളിൽ വൃത്തിയായി വെച്ചിരിക്കുന്നത്.
വിശ്രമിക്കണമെന്ന് മകൻ, പക്ഷേ...
അദ്ദേഹത്തിന് മകനും മരുമകളും ആറ് പേരക്കുട്ടികളുമുണ്ടെന്ന് വീഡിയോയിൽ പറയുന്നു. സ്നേഹമുള്ള ഒരു കുടുംബമുണ്ടെങ്കിലും, ഭാര്യയുടെ വേർപാടിന്‍റെ വേദന അദ്ദേഹം ഇപ്പോഴും പേറുന്നുണ്ട്. മകൻ അദ്ദേഹത്തോട് ജോലിയിൽ നിന്ന് വിരമിക്കാനും വീട്ടിൽ വിശ്രമിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയ ആളുകളെ കാണുന്നതും എപ്പോഴും എന്തെങ്കിലും ജോലിയിൽ ഏർപ്പെടുന്നതും തന്‍റെ ദുഃഖം മറക്കാൻ സഹായിക്കുമെന്നാണ് ഈ മനുഷ്യൻ വിശ്വസിക്കുന്നത്. വളരെ വികാരഭരിതമായ പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിബന്ധനകളില്ലാത്ത സ്നേഹത്തിന്‍റെ മനോഹരമായ തെളിവാണിതെന്ന് പലരും കുറിച്ചപ്പോൾ, വേർപിരിഞ്ഞാലും ആത്മാർത്ഥമായ സൗഹൃദവും പ്രണയവും അവസാനിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.


