മാന്‍ കുഞ്ഞിനെ കണ്ടതും കുട്ടി വികാരഭരിതനായി. അവന്‍ അതിനെ അടുത്തേക്ക്  വിളിച്ചു. മടിച്ച് മടിച്ചാണെങ്കിലും അടുത്ത് വന്ന മാന്‍ കുഞ്ഞും കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. 

ഭൂമി പരസ്പര സഹവര്‍ത്തിത്വത്തിന്‍റെ ഇടമാണ്. ഒരു ജീവിക്ക് മാത്രമായി ഭൂമിയില്‍ നിലനില്‍പ്പില്ല. പരസ്പരം സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒരു പരിധിവരെ ലഘൂകരിക്കാനും സാധിക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ വലിയൊരു കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ ഹൃദയം നിറഞ്ഞെന്നായിരുന്നു കാഴ്ചക്കാര്‍ കുറിച്ചത്. നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 12 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ഒരു നീല വെയ്സ്റ്റ് ബിന്നിന് പിന്നില്‍ നിന്നും എന്തോ അനങ്ങുന്നത് കണ്ടാണ് കുഞ്ഞ് ശ്രദ്ധിക്കുന്നത്. അതൊരു മാന്‍ കുഞ്ഞാണെന്ന് കണ്ടെതും അവന്‍ തന്‍റെ കുഞ്ഞുവിരലുകൾ കൊണ്ട് അതിനെ വിളിച്ചു. മാന്‍ കുഞ്ഞ് തന്‍റെ ശ്രദ്ധിക്കുകയാണെന്ന് കണ്ടതും സന്തോഷം കൊണ്ട് ചുമലിനോട് ഇരുകൈകളും അടുപ്പിച്ച് അവന്‍ തന്‍റെ സന്തോഷം പ്രകടപ്പിക്കുന്നു. പിന്നാലെ, മാന്‍ കുഞ്ഞ് ഉറയ്ക്കാത്ത തന്‍റെ കാലുകൾ വേച്ച് വേച്ച് വച്ച് കുഞ്ഞിന് അടുത്തെത്തുകയും അവനെ മണപ്പിച്ച് നോക്കുകയും ചെയ്യുന്നു. ഈ സമയം കുഞ്ഞ് മാന്‍ കുഞ്ഞിന്‍റെ മുതുകിലും തലയിലും തൊട്ട് തലോടി തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഏതാണ്ട് 15 സെക്കറ്റ് മാത്രമുള്ള ആ വീഡിയോ കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു. 

Scroll to load tweet…

ആ കുഞ്ഞ് കാഴ്ചയുടെ സന്തോഷം പങ്കിടാന്‍ നിരവധി പേരാണ് കുറിപ്പുകളും മീമുകളുമായെത്തിയത്. മാനുകളും മനുഷ്യരും തമ്മിലുള്ള നിരവധി വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടു. അമ്മ മാന്‍ അടുത്തില്ലാത്തത് കൊണ്ട് രക്ഷപ്പെട്ടെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. കുഞ്ഞ് കുഞ്ഞിനെ കണ്ടെത്തി എന്നായിരുന്നു ഒരു കുറിപ്പ്. മറ്റ് ചിലര്‍ നിർമലമായ സ്നേഹം എന്നെഴുതി. മൃഗങ്ങൾ വികാരത്തിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. കരുണ പരസ്പര ബന്ധത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ലോകത്തിന് ഇപ്പോൾ ആവശ്യമാ. ഏറ്റവും ശുദ്ധമായ ഉള്ളടക്കമാണിതെന്നായിരുന്നു ലോകമെങ്ങുമുള്ള യുദ്ധ ഭീതിയെ സൂചിപ്പിച്ച് കൊണ്ട് ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഈ കാഴ്ച എന്നെ മാജിക്കില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.