ഉത്തർപ്രദേശിലെ കൗശാമ്പിയിൽ എൽപിജി ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഹോരി ടോൾ പ്ലാസയിൽ വെച്ച് ടാങ്കർ ഡിവൈഡറിൽ ഇടിച്ച് ഗ്യാസ് ലീക്കായതിനെ തുടർന്നാണ് വൻ തീപിടിത്തമുണ്ടായത്.
ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26 -ാം തിയതി സംഭവിച്ച ദുരന്തത്തിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർ ധർമേന്ദ്ര ദ്വിവേദി അടക്കം അഞ്ച് പേരാണ് മരിച്ചത്. ടോൾ പ്ലാസ് ജീവനക്കാരായ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ആദ്യം മൂടൽ മഞ്ഞ് പിന്നാലെ അഗ്നിഗോളം
ജൂൺ 26 -ാം തിയതി രാവിലെ കാൺപൂരിൽ നിന്നും വാരണാസിക്ക് പോവുകയായിരുന്ന രണ്ട് എൽപിജി ടാങ്കർ ലോറികൾ ഒരേസമയം ടോൾ പ്ലാസയിലൂടെ കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒരു ടാങ്കർ ലോറി ടോൾ പ്ലാസയിലെ ഡിവൈറൽ ഇടിച്ച് കയറുകയും പിന്നാലെ തീ പടർന്ന് പിടിക്കുകയുമായിരുന്നെന്ന് കോഖ്‌രാജ് പോലിസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയിലെ ഡ്രൈവറുടെ ക്ലാബിൻ ഏതാണ്ട് പൂർണ്ണമായും തകർന്നു. ഡ്രൈവർ ധർമേന്ദ്ര ദ്വിവേദിയ്ക്ക് വാഹനത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ടാങ്കറിൽ നിന്നും വാതക രൂപത്തിലുള്ള ഗ്യാസ് ലീക്കായി. വളരെ പെട്ടെന്ന് തന്നെ പ്രദേശമാകെ വെളുത്ത മൂടൽ മഞ്ഞ് പോലെ ഗ്യാസ് നിറഞ്ഞു. ഇതിനിടെയുണ്ടായുണ്ടായ ഒരു തീപ്പെരിയിൽ നിന്നും ഗ്യാസിന് തീ പിടിക്കുകയും പിന്നാലെ ടോൾ പ്ലാസ മുഴുവനായും തീ ആളിപ്പടരുകയായിരുന്നു. സിഹോരി ടോൾ പ്ലാസയിൽ തീ പടരുന്നതിന്‍റെ വിവിധ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അഞ്ച് മരണം, ചികിത്സയിൽ അഞ്ച് പേർ
അപ്രതീക്ഷിതമായ തീപടിത്തത്തിനിടെ ടാങ്കർ ലോറിയുടെ ഡ്രൈവർക്ക് വാഹനത്തിൽ നിന്നും പുറത്തിറങ്ങാനുള്ള സാവകാശം ലഭിച്ചില്ലെന്നും അതിന് മുമ്പ് തന്നെ ടാങ്കർ ലോറി ഏതാണ്ട് പൂർണ്ണമായും അഗ്നി വിഴുങ്ങിയിരുന്നെന്നും പോലീസ് പറയുന്നു. അപകട സമയം ടോൾ പ്ലാസയിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ട മറ്റ് നാല് പേർ. ഈ സമയം അധികം വാഹനങ്ങൾ ടോൾ പ്ലാസയിൽ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. അതേസമയം നിരവധി ടോൾ പ്ലാസ ജീവനക്കാർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ അഞ്ചോളം ടോൾ പ്ലാസ ജീവനക്കാർക്ക് സാരമായ പോള്ളലേറ്റത്. ഇവരെ പ്രയാഗ്‍രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ അലോക് സിംഗ്, ഹിരാനി സിംഗ്, കൃഷ്ണപാൽ മൗര്യ എന്നിവർ ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കോഖ്‌രാജ് പോലിസ് അറിയിച്ചു.


