മധ്യപ്രദേശിലെ ജബൽപൂർ വിക്ടോറിയ ആശുപത്രി വരാന്തയിലിരുന്ന് ഒരു യുവതി മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായി. മകൻ ഓർത്തോപീഡിക് വാർഡിൽ ചികിത്സയിലിരിക്കെയാണ് അമ്മ മറ്റൊരു വാർഡിലെത്തി മദ്യപിച്ചത്. ഈ സംഭവം ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ധ്യപ്രദേശിലെ ജബൽപൂർ ജില്ലാ ആശുപത്രിയായ വിക്ടോറിയ ആശുപത്രിക്കുള്ളിലെ വരാന്തയിൽ ഇരുന്ന് ഒരു യുവതി മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ആശുപത്രിയിലെ ഒരു വാർഡിന്‍റെ കോറിഡോറിലിരുന്ന് കൈയിലിരുന്ന കുപ്പിയിൽനിന്ന് നേരിട്ട് മദ്യം കുടിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റ് 24 -നാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തെയും ജീവനക്കാരുടെ നിരീക്ഷണത്തെയും കുറിച്ച് ചോദ്യങ്ങളുമായി നെറ്റിസെൺസ് രംഗത്തെത്തി.

മകൻ രോഗിക്കിടക്കയിൽ, വാർഡിലിരുന്ന് മദ്യപിച്ച് അമ്മ

യുവതിയുടെ മകൻ ആശുപത്രിയിലെ ഓർത്തോപീഡിക് വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ, യുവതി മറ്റൊരു വാർഡിലെത്തി അവിടെ വച്ച് മദ്യം കുടിക്കുകയായിരുന്നെന്നാണ് വിവരം. ആശുപത്രി പരിസരത്തേക്ക് മദ്യം എങ്ങനെ എത്തിച്ചുവെന്നും ജീവനക്കാരുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെടാതെ വാർഡിനുള്ളിൽ വച്ച് അതെങ്ങനെ ഉപയോഗിച്ചുവെന്നുമാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങൾ. വീഡിയോ പുറത്തുവന്നതോടെ ആശുപത്രിയിലെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി പേർ എത്തുന്ന ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Scroll to load tweet…

എവിടെ സുരക്ഷ?

View post on Instagram

അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. യുവതി ആശുപത്രിയിൽ മദ്യം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. മധ്യപ്രദേശിലെ സാഗർ ജില്ലാ ആശുപത്രിയിലും സമാനമായ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ ഒരു രോഗി ആശുപത്രി വാർഡിനുള്ളിൽ മദ്യം കഴിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. കുടുംബാംഗങ്ങളും ആശുപത്രി ജീവനക്കാരും തടയാൻ ശ്രമിച്ചിട്ടും ഇയാൾ മദ്യം കഴിക്കുന്നത് തുടർന്നതായാണ് റിപ്പോർട്ട്. അതേ വാർഡിൽ മറ്റൊരു മധ്യവയസ്കൻ മദ്യം കഴിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇരുസംഭവങ്ങളും സർക്കാർ ആശുപത്രിയുടെ സുരക്ഷയുടെയും നീരീക്ഷണ സംവിധാനങ്ങളുടെയും പാളിച്ചയാണ് വെളിപ്പെടുത്തുന്നത്.