റോഡിൽ വെച്ച് അപരിചിതൻ ശല്യം ചെയ്തതിനെ തുടർന്ന് ഓട്ടോയിൽ കരഞ്ഞ യുവതിയെ ഡ്രൈവർ ആശ്വസിപ്പിച്ചു. ഭാഷാ പരിമിതികൾ മറികടന്നുള്ള അദ്ദേഹത്തിന്റെ കരുതലിനെക്കുറിച്ച് യുവതി എക്സിൽ പങ്കുവച്ച കുറിപ്പ് വൈറലായി. ഈ മനുഷ്യത്വപരമായ സമീപനം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി.
ജോലിക്കായി ഓഫീസിലേക്ക് പോകുന്നതിനിടെ റോഡിൽ വച്ചൊരു അപരിചിതൻ ശല്യം ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ഇരുന്ന് കരഞ്ഞ യുവതിയെ ആശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർ. അദ്ദേഹത്തിൽ നിന്നും ലഭിച്ച് കരുതലിനെ കുറിച്ച്, ആയുഷി എന്ന യുവതി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചപ്പോൾ അത് വൈറലായി. സംഭവത്തിന് പിന്നാലെ മാനസികമായി തകർന്നുപോയ തനിക്ക് ഓട്ടോ ഡ്രൈവർ നൽകിയ ആശ്വാസം ഏറെ വിലമതിക്കുന്നതാണെന്ന് കുറിപ്പിൽ ആയുഷി എഴുതി.
ക്യൂട്ടസ്റ്റ് അണ്ണൻ
റോഡിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന് ശേഷം ഓട്ടോയിൽ കയറിയ ആയുഷി കരയാൻ തുടങ്ങുകയായിരുന്നു. ഇതിനിടെ ഡ്രൈവർ അവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് ഹിന്ദി അറിയില്ലായിരുന്നെങ്കിലും, ഭാഷയുടെ പരിമിതി മറികടന്ന് അദ്ദേഹം യുവതിയുമായി സംസാരിച്ച് അവരെ ശാന്തയാക്കാൻ ശ്രമിച്ചതായി ആയുഷി കുറിച്ചു. ദൈവം കൂടെയുണ്ടെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞ ഡ്രൈവർ, പ്രഭാതഭക്ഷണം കഴിച്ചോയെന്നും യുവതിയോട് ചോദിച്ചു.
വലിയ ആശ്വാസമാണ് ആ ലളിതമായ വാക്കുകളും കരുതലും തനിക്ക് നൽകിയതെന്ന് ആയുഷി എഴുതി. താൻ അദ്ദേഹത്തെ “ക്യൂട്ടസ്റ്റ് അണ്ണാ” എന്നാണ് വിശേഷിപ്പിച്ചതെന്നും അവർ കുറിച്ചു. ഇത്തരം ഊഷ്മളമായ പെരുമാറ്റം താൻ അവിടെനിന്ന് മുമ്പ് അനുഭവിച്ചിട്ടില്ലെന്നും ആയുഷി കുറിച്ചു. ഒരേ ഇടം തന്നെ ചിലപ്പോൾ ഹൃദയം തകർക്കുകയും മറ്റൊരു നിമിഷത്തിൽ അതേ ഹൃദയത്തെ സുഖപ്പെടുത്തുകയും ചെയ്യുമെന്ന തിരിച്ചറിവാണ് ഈ അനുഭവം നൽകിയതെന്നും അവർ പറഞ്ഞു. “നിങ്ങൾ സ്വർണം തേടുകയാണെങ്കിൽ സ്വർണം തന്നെ കണ്ടെത്തും” എന്ന ആശയവും കുറിപ്പിനൊപ്പം അവർ പങ്കുവച്ചു.
സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയ
സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഓട്ടോ ഡ്രൈവറുടെ കരുണയെ നിരവധി പേർ പ്രശംസിച്ചു. 'ആശ്വസിപ്പിക്കാൻ കാത്തിരിക്കുന്ന മാലാഖമാരാണ് തെരുവുകളിൽ നിറഞ്ഞിരിക്കുന്നത്', 'നിങ്ങളെ കൂടുതൽ സുഖകരവും സുഖകരവുമാക്കാൻ സുന്ദരമായൊരു ആത്മാവിനെ കണ്ടുമുട്ടിയതിൽ സന്തോഷം.' എന്നതടക്കമുള്ള പ്രതികരണങ്ങളാണ് കുറിപ്പിന് ലഭിച്ചത്. ദുരനുഭവത്തിന് പിന്നാലെ അപരിചിതനായ ഒരാളിൽനിന്ന് ലഭിച്ച മനുഷ്യത്വപരമായ സമീപനം ആയുഷിക്ക് ആശ്വാസമായതോടൊപ്പം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും ഹൃദയം കീഴടക്കുകയായിരുന്നു.


