മധ്യപ്രദേശിൽ, പഠിപ്പിക്കാതെ സ്റ്റാഫ് റൂമിലിരുന്ന് വെള്ളരിക്ക കഴിച്ചത് ചോദ്യം ചെയ്ത രക്ഷിതാവിൻ്റെ മകളെ അധ്യാപിക ക്ലാസിൽ നിന്നും പുറത്താക്കി. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
സർക്കാർ ജീവനക്കാരിൽ പലരുടെയും ഭാവം , ജോലി കിട്ടിയാൽ പിന്നെ വെറുതെയിരിക്കാമെന്നാണ്. തങ്ങൾ ജനങ്ങളുടെ സേവകരാണെന്നും അവരുടെ ആവശ്യങ്ങൾ, പ്രത്യേകിച്ചും സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരാതികളും നിർവത്തിച്ച് കൊണ്ടാൻ ബാധ്യസ്തപ്പെട്ടവരാണെന്നുമുള്ള ബോധം പല സർക്കാർ ജീവനക്കാർക്കുമില്ല. അലക്ഷ്യമായി. ജോലി ചെയ്യാതെ ഇരിക്കുന്ന സർക്കാർ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ ഓരോ ദിവസവും കൂടുതയാണ്. അധ്യാപകരും ഇതിൽ നിന്നും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, ഇവിടെ പ്രശ്നം അല്പം രൂക്ഷമാണ്. അധ്യാപികയുടെ പ്രവർത്തിരാഹിത്യത്തെ ചോദ്യം ചെയ്തതിന് പിന്നാലെ തന്‍റെ മകളെ ക്ലാസിൽ നിന്നും പുറത്താക്കിയെന്നാണ് രക്ഷിതാവ് ഉയർത്തുന്ന പരാതി.
'അവർ സ്റ്റാഫ് റൂമിൽ പാർട്ടി നടത്തി. വെള്ളരിക്ക തിന്ന് ഇരുന്നു'
സംഭവം നടക്കുന്നത് മധ്യപ്രദേശിലെ ഷിയോപൂരിലാണ്. കഴിഞ്ഞ ശനിയാഴ്ച ഷിയോപൂരിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപിക ഒരു വിദ്യാർത്ഥിനിയെ തന്‍റെ ക്ലാസ് മുറിയിൽ നിന്നും വഴക്ക് പറഞ്ഞ് കൊണ്ട് പുറത്താക്കുന്നത് വീഡിയോയിൽ കാണിച്ചു. ഷിയോപൂർ ജില്ലയിലെ മതസുല ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അധ്യാപകരില്ലാതെ ക്ലാസ് മുറിയിൽ വെറുതെ ഇരിക്കുന്ന കുട്ടികളെ ഒരു രക്ഷിതാവ് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടികൾക്ക് പാഠം പറഞ്ഞ് കൊടുക്കുന്നതിന് പകരം അധ്യാപിക, സ്റ്റാഫ് റൂമിൽ പാർട്ടി നടത്തുകയും വെള്ളരിക്ക തിന്ന് ഇരിക്കുകയുമായിരുന്നെന്ന് രക്ഷിതാവ് ആരോപിച്ചു.
'നടപടി ഉണ്ടാകും. ആരോപണം തെളിയിക്കപ്പെട്ടാൽ'
രക്ഷിതാവ് ഇത് ചോദ്യം ചെയ്തതിന് പിന്നാലെ, ഞാൻ ഇനി അവരെ പഠിപ്പിക്കില്ല. ഇനി ഒരിക്കലും അവരെ ഈ സ്കൂളിലേക്ക് കൊണ്ടുവരേണ്ടെന്ന് പറഞ്ഞ് കൊണ്ട് അധ്യാപിക തന്‍റെ മക്കളെ ക്ലാസ് മുറിയിൽ നിന്നും പുറത്താക്കിയെന്നും രക്ഷിതാവ് ആരോപിച്ചു. വീഡിയോയിൽ ഒരു അധ്യാപിക രണ്ട് ചെറിയ കുട്ടികളെ ക്ലാസിൽ നിന്നും പുറത്ത് പോകാൻ നിർബന്ധിക്കുന്നത് കാണാം. വീഡിയോ, സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായെന്നും ഔദ്യോഗിക അന്വേഷണത്തി ഉത്തരവിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണം തെളിയിക്കപ്പെട്ടാൽ അധ്യാപികയ്ക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.


