പരിശോധനയ്ക്കിടയിൽ ചില ബാഗുകളിൽ നിന്ന് റെയിൽവേയുടെ ബെഡ്ഷീറ്റും ടൗവലും ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തുടർച്ചയായി ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ നടന്ന മറ്റൊരു സംഭവമാണ് ചർച്ചയായി മാറുന്നത്. ഏതാനും യാത്രക്കാർ തങ്ങളുടെ ലഗേജിനുള്ളിൽ റെയിൽവേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ചു കടത്താൻ നടത്തിയ ശ്രമം കയ്യോടെ പിടികൂടിയതാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഇപ്പോൾ ചർച്ചയാവുന്നത്.
പ്രയാഗ്‌രാജിൽ നിന്നുള്ള സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ റെയിൽവേ ജീവനക്കാർ പ്ലാറ്റ്ഫോമിൽ വെച്ച് യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. പരിശോധനയ്ക്കിടയിൽ ചില ബാഗുകളിൽ നിന്ന് റെയിൽവേയുടെ ബെഡ്ഷീറ്റും ടൗവലും ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റെഡ്ഡിറ്റിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ കണ്ടവർ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിഴ ഉൾപ്പടെയുള്ള ശിക്ഷകൾ ഇവർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ആളുകൾ പറഞ്ഞു.
ആളുകളുടെ പൗരബോധം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നും ഇത്തരത്തിൽ പെരുമാറാൻ എങ്ങനെ സാധിക്കുന്നുവെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാതെ സമൂഹത്തിലെ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ വിമർശിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ നേരെയാകില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ റെയിൽവേയുടെ പേരിലുള്ള റെഡ്ഡിറ്റ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാഗിൽ നിന്നും റെയിൽവേ ജീവനക്കാരൻ പുതപ്പുകൾ പുറത്തെടുക്കുമ്പോൾ ബാഗിന്റെ ഉടമയായ വ്യക്തി ജീവനക്കാരനെ ആക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. മറ്റു യാത്രക്കാരും സമീപത്തായി ബാഗുകളും ആയി ഇരിക്കുന്നതും വീഡിയോയിലുണ്ട്.
