രാജസ്ഥാനിലെ ജയ്പൂരിൽ ഒരു നായയെ കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുപ്രീം കോടതിയുടെ പുതിയ ഉത്തരവിൻ്റെ ആദ്യ ഇരയാണ് ഈ നായയെന്ന് മൃഗാവകാശ പ്രവർത്തകർ ആരോപിക്കുന്നു. 

രാജസ്ഥാനിലെ ജയ്പൂരിൽ ഒരു നായയെ കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുന്നതിന് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മനുഷ്യത്വരഹിതമായ പ്രവർത്തിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം വിശേഷിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ബോളിവുഡ് നടി സോനം ബജ്‌വയും വൈറലായ വീഡിയോയോട് പ്രതികരിച്ച് രംഗത്തെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. വീഡിയോ ദൃശ്യങ്ങളിൽ സംഭവത്തിന് സാക്ഷിയായ ഒരു മനുഷ്യൻ ഇരുന്ന് അരുതെന്ന് പറഞ്ഞ് കരയുന്നതും കാണാം.

ക്രൂരമായ വിധിയുടെ ആദ്യ ഇര

നായയെ കെട്ടിയിട്ട് ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് എറിഞ്ഞുവെന്ന് അവകാശപ്പെടുന്ന സംഭവത്തിന്‍റെ വീഡിയോ "StreetdogsofBombay" എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിട്ടുള്ളത്. വെള്ളിയാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആദ്യ ഇരയാണ് ഈ നായയെന്ന് മൃഗാവകാശ പ്രവർത്തകർ പറഞ്ഞു. "ക്രൂരമായ വിധിയുടെ ആദ്യ ഇര!" എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ നിന്നും പ്രത്യേകിച്ച് സ്കൂൾ, ആശുപത്രികൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ മാറ്റണമെന്ന് സുപ്രീം കോടതി കഴഞ്ഞ ദിവസത്തെ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.

View post on Instagram

സമൂഹ മാധ്യമ കുറിപ്പിൽ സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ജയ്പൂരിലെ നിസ്സഹായനായ ഒരു തെരുവ് നായയെ കെട്ടിയിട്ട് 20 അടി ഉയരമുള്ള ഒരു ട്രാൻസ്‌ഫോർമറിൽ എറിഞ്ഞ് വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്തി. നായയുടെ പരിചാരകനായിരുന്ന വ്യക്തി സങ്കടം സഹിക്കവയ്യാതെ കരയുന്നത് കാണാം. ഒരു ദേശീയ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തില്ല. ഇതേസമയം ഒരു നായ, മനുഷ്യനെ കടിച്ച വാർത്ത ആയിരുന്നെങ്കിൽ എല്ലാ തലക്കെട്ടുകളിലും നിറയുമായിരുന്നു. ക്രൂരതയ്ക്ക് സാധുത ലഭിക്കുകയും അനുകമ്പ നിശബ്ദമാക്കപ്പെടുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് ഇതാണ്" എന്നും കുറിപ്പില്‍ പറയുന്നു.

വൈകാരിക പ്രതികരണം

വീഡിയോയിൽ ചിലർ ട്രാൻസ്‌ഫോർ ഓഫ് ചെയ്ത ശേഷം ഏണി വഴി കയറി നായയെ വലിച്ച് താഴെയിട്ട് കരയുന്ന വ്യക്തിയെ ഏൽപ്പിക്കുന്നത് കാണാം. അദ്ദേഹം കരഞ്ഞ് കൊണ്ട് ആ പട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ വളരെ വൈകാരികമായാണ് പ്രതികരിച്ചത്.