കടല്‍ക്കരയില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായ ഉയര്‍ന്ന് പൊങ്ങിയ തിരയില്‍പ്പെട്ട് പോയ യുവതിയുടെ വീഡിയോ വൈറൽ.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയാൽ വീഡിയോകളും ചിത്രങ്ങളും പകർത്തുന്നത് നമ്മുടെ പതിവാണ്. എന്നാൽ ഇത്തരം ചിത്രീകരണങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. യാത്രകളിൽ ചിത്രങ്ങളും വീഡിയോകളും പകർത്തുമ്പോൾ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇത്തരം അപകടങ്ങൾ. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി. ബാലിയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ യുവതി കടലിനോട് ചേർന്ന് നിന്ന് സെൽഫി പകര്‍ത്തുന്നതിനിടെ അപ്രതീക്ഷിതമായി ആർത്തിരമ്പി വന്ന ഒരു തിരമാലയിൽ ഇവർ അകപ്പെട്ട് പോകുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

സമൂഹ മാധ്യമ ഇൻഫ്ലുവൻസറും ട്രാവൽ ബ്ലോഗറുമായ കാറ്റി ജോൺസൺ ആണ് തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബാലിയിലെ ജനപ്രിയവും എന്നാൽ അപകടങ്ങൾ മറഞ്ഞിരിക്കുന്നതുമായ ഏഞ്ചൽസ് ബില്ലബോംഗ് സന്ദർശിക്കുന്നതിനിടെയാണ് കാറ്റി ഒരു കള്ള തിരമാലയിൽ അകപ്പെട്ട് പോയത്. വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കാറ്റിയുടെ തലയ്ക്ക് മുകളിലേക്ക് ഉയർന്നുവന്ന തിരമാല അവളെ തൂത്തെടുത്ത് കൊണ്ട് പോവുകയായിരുന്നു. തിരയിൽ അകപ്പെട്ടു പോയ കാറ്റി ഭയന്ന് നിലവിളിക്കുന്നതും തിരമാലയുടെ രൗദ്രഭാവവും ഈ സമയം റെക്കോർഡിങ്ങിലായിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

View post on Instagram

അടുത്തിടെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും ഈസ്റ്റർ ഞായറാഴ്ചയാണ് ഈ സംഭവം നടന്നത് എന്നാണ് കാറ്റി പറയുന്നത്. 'താൻ ഏതാണ്ട് മരിച്ചു' എന്നാണ് ഇവർ എഴുതിയത്. മാത്രമല്ല ഈസ്റ്റർ ഞായറാഴ്ച താൻ ദൈവത്തെ കണ്ടുവെന്നും കാറ്റി പറയുന്നു. മറ്റ് യാത്രക്കാർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം നൽകുന്നതിനാണ് താൻ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നതെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ സമൂഹ മാധ്യമ കണ്ടെന്‍റിനെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് ജീവൻ എന്നും അത് കൈവിട്ട് കളഞ്ഞിട്ട് സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ തേടി പോകരുതെന്നും കാറ്റി അഭ്യർത്ഥിച്ചു. പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഉത്തരവാദിത്ത ടൂറിസം എന്നാൽ ജിജ്ഞാസയും ജാഗ്രതയും പുലർത്തുക എന്നതാണെന്നും സമൂഹ മാധ്യമ കുറിപ്പില്‍ കാറ്റി മുന്നറിയിപ്പ് നല്‍കി.