റായ്പൂർ സ്വദേശിനിയായ ചാരു പാണ്ഡെ 19 കേന്ദ്ര സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിൽ വിജയിച്ച് ശ്രദ്ധ നേടി. ഈ നേട്ടം സമൂഹ മാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങൾക്ക് വഴിവെച്ചെങ്കിലും, ഒന്നിലധികം പരീക്ഷകൾ വിജയിക്കുന്നതിന്‍റെ ലക്ഷ്യത്തെയും രാജ്യത്തെ തൊഴിൽ സംസ്കാരത്തെയും കുറിച്ച് വലിയ ചർച്ചകൾക്കും ഇത് കാരണമായി.
റായ്പൂർ സ്വദേശിനിയായ ചാരു പാണ്ഡെ 19 കേന്ദ്ര സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിൽ വിജയിച്ചു. തന്‍റെ വിജയങ്ങൾ അവർ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ, സർക്കാർ ജോലിയ്ക്കായുള്ള നിയമന പരീക്ഷകളെ കുറിച്ചും അവയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളെ കുറിച്ചും വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടന്നു. ചിലർ അവരുടെ വിജയങ്ങളിൽ വലിയ സന്തോഷവും അഭിനന്ദനവും രേഖപ്പെടുത്തി. എന്നാൽ, മറ്റ് ചിലർ ഇങ്ങനെ ആവർത്തിച്ച് പരീക്ഷകൾ പാസുകുന്നത് കൊണ്ട് എന്താണ് നേട്ടമെന്ന് കുറിച്ചുകൊണ്ട് ആ വിജയങ്ങളെ നിസാരവത്ക്കരിക്കാൻ ശ്രമിച്ചു.
വിജയിച്ചത് 19 പരീക്ഷകൾ
പലരും അവരുടെ കഠിനാധ്വാനത്തെയും സ്ഥിരതയെയും പ്രശംസിക്കുമ്പോൾ, തുടർ വിജയങ്ങൾ കൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് മറ്റ് ചിലർ ചോദിക്കുന്നു. ഒടുവിൽ നീണ്ടുപോയ ചർച്ചകൾ ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെയും തൊഴിൽ സംസ്കാരത്തെയും കേന്ദ്രസർക്കാർ തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള വലിയൊരു ചർച്ചയ്ക്ക് തന്നെ കാരണമായി. ലൈഫ് ഓഫ് പൂജ എന്നറിയപ്പെടുന്ന ഉള്ളടക്ക സ്രഷ്ടാവായ പൂജാരിണി പ്രധാൻ, തന്‍റെ 26-ാം വയസ്സിൽ താൻ വ്യക്തിപരമായി നേടിയ നേട്ടങ്ങൾ പങ്കുവച്ചു. 23 വയസ്സുള്ളപ്പോൾ ചാരു പാണ്ഡെ സർക്കാർ ജോലികൾക്കായി തയ്യാറെടുക്കാൻ തുടങ്ങി. അക്കാലത്ത് അവരുടെത് ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു. എങ്ങനെയും സ്ഥിരതയുള്ള ഒരു സർക്കാർ ജോലിയെങ്കിലും നേടുക. അങ്ങനെ വർഷങ്ങൾ എടുത്ത് അവർ SSC CGL, CHSL, MTS, റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് പരീക്ഷകൾ, SBI, IBPS തുടങ്ങിയ നിരവധി കേന്ദ്ര സർക്കാർ ജോലിക്കായുള്ള പരീക്ഷകൾ എഴുതി. തുടർച്ചയായ തയ്യാറെടുപ്പിലൂടെയും ആവർത്തിച്ചുള്ള ശ്രമങ്ങൾക്കും ഒടുവിൽ ചാരു 19 കേന്ദ്ര സർക്കാർ പരീക്ഷകൾ വിജയിച്ചു.
പഠനം സ്വന്തം നിലയിൽ
"എന്‍റെ നേട്ടത്തിൽ എന്‍റെ കുടുംബം വളരെ സന്തുഷ്ടരാണ്. 19 കേന്ദ്ര സർക്കാർ പരീക്ഷകളിൽ വിജയിച്ചതിന് എനിക്ക് അവാർഡ് ലഭിക്കുന്നു. സത്യം പറഞ്ഞാൽ, ഇത്രയധികം പരീക്ഷകൾ എഴുതേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, കുറഞ്ഞത് ഒരു സർക്കാർ ജോലിയെങ്കിലും നേടുക എന്നതായിരുന്നു എന്‍റെ ഏക ലക്ഷ്യം," എന്ന് എഎൻഐയോട് സംസാരിക്കവേ അവർ പറഞ്ഞു. ഗണിതശാസ്ത്ര പശ്ചാത്തലം കാരണം കുടുംബത്തിന് വ്യത്യസ്തമായ കരിയർ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നതെങ്കിലും, മത്സര പരീക്ഷകളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾ തീരുമാനിച്ചെന്നും ചാരു പറഞ്ഞു. സ്വയം പഠിച്ചാണ് ചാരു ഈ നേട്ടം സ്വന്തമാക്കിയതെങ്കിലും ഏത് ജോലിയാണ് തെരഞ്ഞെടുക്കയെന്ന് ചാരു വ്യക്തമാക്കയില്ല.
'ഇത് ആഘോഷിക്കേണ്ട ഒന്നാണോ?'
എന്നാൽ ചാരുവിന്‍റെ ഈ തുടർ വിജയങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലർ അവരുടെ സമർപ്പണത്തെ അഭിനന്ദിച്ചു. മറ്റ് ചിലർ ഇത്രയധികം മത്സര പരീക്ഷകൾ വിജയയിച്ചത് ഒരു നേട്ടമായി ആഘോഷിക്കേണ്ട ഒന്നാണോയെന്ന് ചോദിച്ചു. "19 സർക്കാർ പരീക്ഷകളിൽ വിജയിച്ചത് സമർപ്പണത്തെയാണ് കാണിക്കുന്നത്, പക്ഷേ ഒരു രാഷ്ട്രം പുരോഗതിയുടെ പ്രതീകമായി വാഴ്ത്തേണ്ട നേട്ടമല്ല അത്," എന്നായിരുന്നു ഉപയോക്താവ് കുറിച്ചത്. "ഈ അവാർഡിന് അർഹത നേടാൻ എത്ര അസാധാരണമായ സംഭാവനയാണ് നൽകിയിരിക്കുന്നത്. പരീക്ഷാഫലം മാത്രം അടിസ്ഥാനമാക്കിയല്ല, യഥാർത്ഥ നേട്ടത്തിന്‍റെയും സേവനത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം അംഗീകാരം." എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. "എല്ലാ സർക്കാർ പരീക്ഷകളിലും വിജയിക്കുക എന്നതാണ് അവരുടെ മണ്ടത്തരം. ഒരു പ്രത്യേക മേഖലയിൽ അവർക്ക് അഭിനിവേശം ഉള്ളതായി തോന്നുന്നില്ല." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറ്റപ്പെടുത്തൽ.


