വലിയ യാത്രാ കപ്പലുകൾക്ക് അടുത്തേക്ക് വൃത്തിയായി സാധനങ്ങൾ അടുക്കി വച്ച വള്ളവുമായി എത്തിയ യുവതിയുടെ വീഡിയോ വൈറൽ.
കടലിന് നടുവില്‍ ഒഴുകുന്ന കടയുമായി നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. വിയറ്റ്നാമിലെത്തിയ ഒരു വിനോദ സഞ്ചാരിയാണ് ഈ വീഡിയോ പങ്കുവച്ചത്. വിയറ്റ്നാമിലെ ഹാ ലോങ് ബേയിലാണ് യുവതിയുടെ 'വള്ളക്കട' പ്രവര്‍ത്തിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വിശാലമായ ജലാശയത്തിലൂടെ ഒഴുകി വരുന്ന ഒരു ബോട്ട് കാണാം. സമീപത്ത് കൂടി പോകുന്ന ഒരു വിനോദ സഞ്ചാര കപ്പലിനെ ലക്ഷ്യം വച്ചാണ് യുവതിയുടെ യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വള്ളത്തിന്‍റെ യാത്ര.
വള്ളം കപ്പലിനെ സമീപിക്കുന്നതോടെ വള്ളത്തില്‍ നിന്നും യുവതി നീളമേറിയ ഒരു വടി നീട്ടുന്നു. അതിന്‍റെ ഒരു വശത്ത് ഒരു സഞ്ചി ഘടിപ്പിച്ചിട്ടുണ്ട്. ആ സഞ്ചിയിലേക്ക് സഞ്ചാരി പണം നിക്ഷേപിക്കുന്നു. പിന്നാലെ യുവതി വടി താഴ്ത്തി പണം എടുത്ത ശേഷം വള്ളത്തില്‍ നിരത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ബോട്ടിലെടുത്ത് വടിയുടെ അറ്റത്തുള്ള സഞ്ചിയില്‍ നിക്ഷേപിക്കുകയും അത് കപ്പലിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതും കാണാം. എവി എന്ന വിനോദ സഞ്ചാരിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി. ആ സ്ത്രീയുടെ ബോട്ടിൽ ലഘുഭക്ഷണങ്ങൾ, വൈൻ, ബിയർ എന്നിവ നിറച്ചിരിക്കുന്നതായു ഏവി കുറിച്ചു. വിനോദസഞ്ചാരികളോട് ആവശ്യമുള്ളതെന്തെങ്കിലും നോക്കാനായി യുവതി ആക്രോശിക്കുന്നതും വീഡിയോയില്‍ കേൾക്കാം.
കപ്പലിന്‍റെയും ബോട്ടിട്ടിന്‍റെയും ശബ്ദത്തിന് മുകളില്‍ തങ്ങളുടെ ശബ്ദം കേൾക്കാനായി ഇരുവരും ഉറക്കെയാണ് സംസാരിച്ചത്. "ഞങ്ങൾ ഡെക്കിൽ നിന്ന് ചർച്ച നടത്തി. അവർ ഞങ്ങളുടെ 9 ഡോളര്‍ വിലയുള്ള പ്രിംഗിൾസ് മുകളിലേക്ക് എത്തിച്ചു, ഞങ്ങൾ അവൾക്ക് പണം തിരികെ നല്‍കി. അത് ഭയപ്പെടുത്തുന്നതായിരുന്നു, പക്ഷേ, അവൾ നെറ്റ്‌വർക്കിൽ ഒരു പ്രൊഫഷണലായിരുന്നു. ഒരു സംരംഭക സ്ത്രീയെ പിന്തുണയ്ക്കണം,' ഏവി വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. വിശാലമായ ജലത്തിന് മുകളില്‍ ബാലന്‍സ് ചെയ്തുള്ള യുവതിയുടെ ജീവിതം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ആ സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തങ്ങൾ പ്രിംഗിൾസ് വാങ്ങിയതെന്നും ഏവി കുറിച്ചു. നിരവധി പേരാണ് ജീവിക്കാന്‍ വേണ്ടി അപകടകരമായി ജോലി ചെയ്യുന്ന സ്ത്രീയെ പിന്തുണച്ച് കൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പുകളെഴുതിയത്.


