ട്രെയിനിലെ വനിതാ കോച്ചിൽ വെച്ച് മറ്റ് സ്ത്രീ യാത്രക്കാരുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്ന പരാതി ഉയരുന്നു. സുരക്ഷിതമെന്ന് കരുതിയ വനിതാ കമ്പാർട്ടുമെന്‍റിൽ വെച്ച് നടന്ന ഈ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങളിൽ പുരുഷന്മാരുടെ അതിക്രമങ്ങളെ കുറിച്ചുള്ള പരാതികൾക്ക് ഒരു ശമനവുമില്ല. ഇതിനിടെയാണ് സ്ത്രീകൾ തന്നെ സ്ത്രീകളുടെ സ്വകാര്യതയെ തകർക്കുന്നുവെന്ന പരാതി ഉയർന്നത്. റെയിൽവേയിൽ സ്ത്രീ സുരക്ഷയെ മുൻ നിർത്തിയാണ് വനിതാ കോച്ചുകൾ ആരംഭിച്ചത്. എന്നാൽ, ഇതേ വനിതാ കോച്ചുകളിൽ ഒന്നിൽ വച്ച് ഒരു സ്ത്രീ മറ്റ് വനിതാ യാത്രക്കാരുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി ചിത്രീകരിച്ചെന്ന പരാതി ഉയർന്നത്. ട്രെയിനിലെ ജനറൽ കോച്ചുകളേക്കാൾ സുരക്ഷിതമായ ഓപ്ഷനാണ് വനിതാ കമ്പാർട്ടുമെന്‍റെന്ന് കരുതിയാണ് മിക്ക സ്ത്രീകളും അതിൽ കയറുന്നത്. എന്നാൽ ആ സുരക്ഷാബോധം തകർന്നാൽ? സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഉയർത്തുന്നതും ഇതേ ആശങ്കയാണ്.
'ഇരയും വേട്ടക്കാരും സ്ത്രീകൾ തന്നെ'
ലോക്കൽ ട്രെയിനിലെ തിരക്കേറിയ ഒരു വനിതാ കമ്പാർട്ടുമെന്‍റിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കൃത്യമായ സ്ഥലമോ ട്രെയിനോ റൂട്ടോ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷിതമായ യാത്രാ അന്തരീക്ഷം നൽകുമെന്ന് വിശ്വസിച്ചാണ് രണ്ട് സ്ത്രീകൾ വനിതാ കോച്ചിൽ കയറിയത്. എന്നാൽ, ഈ സമയം കോച്ചിന്‍റെ തറയിൽ ഇരിക്കുകയായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ യുവതികളുടെ ചിത്രം പകർത്തി. എന്നാൽ. ഇത് ചോദ്യം ചെയ്തപ്പോൾ എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ പോലും സ്ത്രീകൾ തയ്യാറായില്ലെന്ന് യുവതികൾ വീഡിയോയിൽ ആരോപിക്കുന്നു. വീഡിയോയിൽ രണ്ട് സ്ത്രീകൾ തങ്ങളുടെ മെബൈലിൽ എന്തോക്കെയോ പരതുന്നത് കാണാം. മറ്റൊരാളുടെ അനുമതിയില്ലാതെ എങ്ങനെയാണ് ചിത്രം പകർത്തിയതെന്ന ചോദ്യത്തിനും അവർ മറുപടി പറയുന്നില്ല. സ്ത്രീകൾ ചിത്രീകരിച്ച ഫോട്ടോകൾ യുവതികളുടെ നെഞ്ച്, അരക്കെട്ട്, പാവാടയ്ക്ക് താഴെ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളുടെയാണെന്ന് ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. തങ്ങൾ, ചിത്രമെടുത്ത സ്ത്രീകളെ ചോദ്യം ചെയ്തപ്പോൾ മറ്റ് യാത്രക്കാരാരും സംഭവത്തിൽ ഇടപെട്ടില്ലെന്നും യുവതികൾ ആരോപിച്ചു.
'കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം'
വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. ഇരകളും വേട്ടക്കാരും ഒന്നിച്ചെന്നായിരുന്നു ഒരു കുറിപ്പ്. ഫോട്ടോ എടുത്ത സ്ത്രീകൾ അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് വനിതാ കംമ്പാർട്ട്മെന്‍റിൽ കയറിയതെന്നായിരുന്നു മറ്റ് ചിലർ എഴുതിയത്. സ്ത്രീകൾക്കെതിരെ നിയമനടപടി വേണമെന്നും ഒരാളുടെ സമ്മതമില്ലാതെ ഫോട്ടോയോ വീഡിയോയോ പകർത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും മറ്റ് ചിലർ എഴുതി. ഇത്തരും സ്ത്രീകളെക്കാൾ പെൺകുട്ടികൾ അവരുടെ പുരുഷ സുഹൃത്തുക്കൾക്കിടെയിൽ 100 ശതമാനം സുരക്ഷിതരായിരിക്കുമെന്ന് മറ്റ് ചിലർ എഴുതി. ആര് ഫോട്ടോ എടുത്തുവെന്നല്ല. ഫോട്ടോ എടുത്തോ എന്നത് മാത്രമാണ് ഇവിടെ പ്രശ്നമെന്നായിരുന്നു മറ്റൊരു കുറിപ്പ്.


