ജിം കോർബറ്റ് ടൈഗർ റിസർവിലെ ഒരു വീഡിയോയിൽ, വെള്ളം കുടിക്കാനെത്തിയ കടുവ, മുതലയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നു. ഫീൽഡ് ഡയറക്ടർ പങ്കുവെച്ച ഈ വീഡിയോ ദൃശ്യം കാട്ടിലെ ജീവിതത്തിൻറെ അനിശ്ചിതത്വവും അതിജീവനത്തിനായുള്ള പോരാട്ടവും വ്യക്തമാക്കുന്നു.
മൃഗലോകത്തെ കാഴ്ചകൾ മനുഷ്യനെ എന്നും അമ്പരപ്പിക്കാറുണ്ട്. അവയുടെ അസാമാന്യമായ മെയ്വഴക്കവും ആക്രമണ പ്രത്യാക്രമണ രീതികളും ഇരതേടലും അങ്ങനെ മൃഗങ്ങളുടെ ലോകത്തെ കാഴ്ചകൾ മനുഷ്യരെ ആകർഷിക്കുന്നു. ലോകമെങ്ങുമുള്ള വനാന്തരങ്ങളിൽ സുരക്ഷയ്ക്കും മറ്റുമായി വച്ചിട്ടുള്ള സുരക്ഷാ കാമറകളിൽ പതിഞ്ഞതും വനപാലകരോ സന്ദർശകരോ പങ്കുവയ്ക്കുന്നതുമായി വീഡിയോകളാണ് ഇത്തരത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കളും ശ്രദ്ധനേടുന്നത്. ജിം കോർബറ്റ് ടൈഗർ റിസർവിലെ ഫീൽഡ് ഡയറക്ടറായ സാകേത് സാകേത് ബഡോള പങ്കുവച്ച വീഡിയോയും കാഴ്ചക്കാരുടെ ശ്രദ്ധ നേടി.
കാട്ടിലെ അനിശ്ചിതത്വം
'കാട്ടിനുള്ളിലെ ജീവിതം ഒരു മിന്നൽപ്പിണർ പോലെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇവിടെ നാളെ എന്നത് ഒരു കെട്ടുകഥയാണ്. ഇന്ന്, ഇപ്പോൾ മാത്രമാണ് യാഥാർത്ഥ്യവും വർത്തമാനവും എല്ലത്തരം തെറ്റുകൾക്കും അവിടെ ശിക്ഷ ലഭിക്കുന്നു. അതിജീവനത്തിനായി ഓരോ നിമിഷവും അവിടെ പോരാട്ടമാണ്. ഭാവി ഉറപ്പാക്കുന്നത് പ്രശസ്തിയോ മുൻകാല പ്രകടനങ്ങളോ കൊണ്ടല്ല, ആ നിമിഷം പ്രകടിപ്പിക്കുന്ന ധൈര്യം കൊണ്ടാണ്.' വീഡിയോ പങ്കുവച്ച് കൊണ്ട് സാകേത് എഴുതി. അദ്ദേഹം പങ്കുവച്ച വീഡിയോ, അദ്ദേഹത്തിന്‍റെ കുറിപ്പിനോട് അങ്ങേയറ്റം ഒത്തുപോകുന്നു.
അപ്രതീക്ഷിത അക്രമണം
ജിം കോർബറ്റ് ടൈഗർ റിസർവിന്‍റെ ഭാഗമായ ഉത്തർപ്രദേശിലെ രാംഗംഗ നദിക്ക് സമീപത്ത് വച്ച് ഒരു മുതലയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുന്ന ഒരു കടുവയുടെ വീഡിയോയായിരുന്നു അദ്ദേഹം പങ്കുവച്ചത്. കടുവ സാമ്യം വലുപ്പമുള്ളതാണ്. അവന്‍ ശരീരം കണ്ടാലറിയാം ഏറെ പോരാട്ടങ്ങളിൽ വിജയിയാണെന്ന്. എന്നാൽ ഒരു വെള്ളം കുടിക്കനായി നദിയിലേക്ക് ഇറങ്ങാനുള്ള അവന്‍റെ ശ്രമം അവസാന നിമിഷം പാളി. വെള്ളത്തിൽ നിന്നും കഴുത്തിന് നേരെ ഉയർന്ന് പൊങ്ങിയത് ഒരു കൂറ്റൻ മുതല. ഞെട്ടിത്തെറിച്ച കടുവ കാട്ടിലേക്ക് തിരികെ ചാടി. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവന്‍ ഒളിച്ച് നിന്നും നോക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ചിലർ മുതല, കടുവയ്ക്ക് ജീവിതത്തിന്‍റെ നിലനിൽപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു കുറിച്ചത്.


