ഭാര്യയുടെ അമിത സമൂഹ മാധ്യമ ഉപയോഗത്തിൽ പ്രതിഷേധിച്ച് ഭർത്താവ് ജീവിച്ചിരിക്കെ അവർക്കായി 'പിണ്ഡ ദാനം' നടത്തി. ഗംഗാ തീരത്ത് വെച്ച് നടത്തിയ ഈ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

കുടുംബ ബന്ധങ്ങളുടെ ശൈഥില്യം ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയിൽ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായൊരു വീഡിയോ ആ ശൈഥില്യത്തിന്‍റെ മറ്റൊരു മുഖം കാണിച്ചു. ജീവിച്ചിരിക്കെ ഭാര്യയ്ക്കായി 'പിണ്ഡ ദാനം' നടത്തുന്ന ഭർത്താവിന്‍റെ വീഡിയോയായിരുന്നു അത്. ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് വേണ്ടിയുള്ള 'പിണ്ഡ ദാനം' ഭർത്താവ് തന്നെ ഷൂട്ട് ചെയ്ത് റീലുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് പിണ്ഡ ദാനം

ഭർത്താവ് ഇത്തരമൊരു കാര്യത്തിന് ഇറങ്ങാൻ കാരണം, ഭാര്യയുടെ അമിത സമൂഹ മാധ്യമ സാന്നിധ്യമായിരുന്നു. പല തവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ സമൂഹ മാധ്യമങ്ങളിലെ തന്‍റെ സജീവ സാന്നിധ്യത്തിന് അറുതി വരുത്തിയില്ല. ഇതോടെ അദ്ദേഹം വിവാഹ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ, അതിന് കുടുംബ കോടതിയെ സമീപിക്കുകയോ ഡൈവേഴ്സ് പെറ്റീഷനോ അദ്ദേഹം നൽകിയില്ല. പകരം ജീവിച്ചിരിക്കുന്ന ഭാര്യയുടെ ശവസംസ്കാര ചടങ്ങ് നടത്തി. അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മരിച്ചവരുടെ മോക്ഷ പ്രാപ്തിക്കായി നടത്തുന്ന ഹിന്ദു ആചാരമാണ് പിണ്ഡ ദാനം. എന്നാൽ അങ്ങേയറ്റം മോശമായൊരു പ്രകടനപരത ആ വീഡിയോയിൽ കാണാം. ഗംഗാ നദീ തീരത്ത് അടിവസ്ത്രം മാത്രം ധരിച്ച് ഒരു തോർത്ത് കഴുത്തിൽ ചുറ്റി നിൽക്കുന്ന അയാൾ, മാല ചാർത്തിയ ഭാര്യയുടെ ചിത്രത്തിലേക്ക് പല തവണ തുപ്പുന്നു. പിന്നാലെ ചിത്രവും ഒരു ഉരുള ചോറും തോർത്തും പൂക്കളും നദിയിലേക്ക് ഒഴുക്കുന്നു.

എതിർത്തും പരിഹസിച്ചും കാഴ്ചക്കാർ

ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഒരു വശത്ത് ഭാര്യയുടെ റീൽ നിന്നുള്ള ദൃശ്യങ്ങളും കാണാം. വീഡിയോ പലരും പലതരത്തിലാണ് ഏറ്റെടുത്തത്. ചിലർ നാണക്കേടിൽ നിന്നും ഭ്രാന്തമായൊരു അവസ്ഥയിലേക്കുള്ള ഭർത്താവിന്‍റെ യാത്രയായി അതിനെ ചിത്രീകരിച്ചു. മറ്റ് ചിലർ പാരമ്പര്യങ്ങളെ പരിഹസിക്കുന്ന ഒന്നായാണ് ആ വീഡിയോയെ കണ്ടത്. ഭാര്യയുടെ റീലുകളിലുള്ള പ്രതിഷേധം അറിയിക്കാൻ ഭർത്താവ് ഒരു അവസാന റീൽ ഉണ്ടാക്കിയെന്നായിരുന്നു ഒരു കുറിപ്പ്. ഭർത്താവിന്‍റെ ഈ അവസ്ഥയ്ക്ക് കാരണം ഭാര്യയുടെ അമിത സോഷ്യൽ മീഡിയ ആസക്തിയാണെന്ന് മറ്റ് ചിലരെഴുതി. പരസ്പരമുള്ള ദേഷ്യം തീർക്കാൻ ഭർത്താവ് ഹിന്ദു ആചാരങ്ങളിലെ പവിത്രമായൊന്നിനെ അപമാനിച്ചെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത് 2026 അഞ്ചാം മാസമാണ്. ഇയാൾ ഗുഹാവാസത്തിന് യോഗ്യനാണ്. അസംബന്ധ ആചാരങ്ങളിൽ വിശ്വസിക്കുന്ന മണ്ടനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്.