ലഖ്‌നൗവിലെ ഒരു ലോക്കോ പൈലറ്റ് പൈൽസ് സർജറിയെ തുടർന്ന് മെഡിക്കൽ ലീവ് നീട്ടിനൽകാൻ വിസമ്മതിച്ച മേലുദ്യോഗസ്ഥന് മുന്നിൽ പാന്‍റ്സ് ഊരി തെളിവ് കാണിച്ചു. ഈ ദൃശ്യം വൈറലായതോടെ റെയിൽവേ യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി.
ലഖ്‌നൗവിലെ ഒരു ലോക്കോ പൈലറ്റ് പൈൽസ് സർജറിയെ തുടർന്ന് മെഡിക്കൽ ലീവ് നിഷേധിച്ചതിനെ തുടർന്ന് തന്‍റെ മേലുദ്യോഗസ്ഥന് മുന്നിൽ വെച്ച് തന്‍റെ പാന്‍റ്സ് ഊരി തെളിവ് കാണിച്ചു. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ റെയിൽവേ ജീവനക്കാരുടെ യൂണിയന്‍ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അപലപിച്ചു. യൂണിയൻ ഇടപെടലിനെ തുടർന്ന് ജീവനക്കാരന് പിന്നീട് അവധി അനുവദിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഖ്‌നൗ റെയിൽ ഡിവിഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.
മെഡിക്കൽ അവധി നീട്ടി ചോദിച്ച് ഉദ്യോഗസ്ഥൻ
ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) പറയുന്നതനുസരിച്ച്, ലോക്കോ പൈലറ്റ് രാജേഷ് മീനയാണ് മെഡിക്കൽ ലീവിന് അപേക്ഷിച്ചത്. അടുത്തിടെ അദ്ദേഹത്തിന് പൈൽസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ലഖ്‌നൗവിൽ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്കായി ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 28 വരെ മീനയ്ക്ക് അവധി അനുവദിച്ചിരുന്നെന്നും യൂണിയൻ പ്രതിനിധികൾ പറയുന്നു. എന്നാൽ, രാജേഷ് മീനയെ പരിശോധിച്ച റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ മുറിവുകൾ ഉണങ്ങാത്തതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും ഇതിനായി മെഡിക്കൽ ലീവ് നീട്ടുന്നതിന് ആവശ്യമായ 'സിക്ക് മെമ്മോ' മേലുദ്യോഗസ്ഥരിൽ നിന്ന് വാങ്ങാനും നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജേഷ് മെഡിക്കൽ ലീവ് നീട്ടാനുള്ള അനുമതിയുമായി തന്‍റെ മേലുദ്യോഗസ്ഥന്‍റെ മുന്നിലെത്തിയത്.
ഉണങ്ങാത്ത മുറിവിന് തെളിവ്
ആദ്യം അദ്ദേഹം തന്‍റെ പട്ടികവർഗ സമുദായത്തിലെ ഒരു നേതാവിനെ സമീപിച്ചു. അദ്ദേഹം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചുവെന്നും യൂണിയൻ അംഗങ്ങൾ പറയുന്നു. ഇതേ തുടർന്ന് ചീഫ് ക്രൂ കൺട്രോളർ രത്തൻ കുമാറിനെ രാജേഷ് കാണുകയും അവധി നീട്ടിനുള്ള അപേക്ഷ നൽകുകയും ചെയ്തു. അപേക്ഷയോടൊപ്പം മെഡിക്കൽ രേഖകൾ, കുറിപ്പടികൾ, ചികിത്സയ്ക്ക് ഉപയോഗിച്ച ബാൻഡേജുകൾ എന്നിവയും അദ്ദേഹം സമർപ്പിച്ചെന്നും യൂണിയൻ നേതാക്കൾ പറയുന്നു. എന്നാൽ, അവധി നൽകാൻ വിസമ്മതിച്ച രത്തൻ കുമാർ മുറിവ് ഉണങ്ങാത്തതിന് തെളിവ് ചോദിച്ചു. ഇതോടെയാണ് നിയന്ത്രണം വിട്ട രാജേഷ് മീന ഉറങ്ങാത്ത മുറിവിന് തെളിവായി തന്‍റെ പാന്‍റ് ഊരിയതെന്നും യൂണിയന്‍ നേതാക്കൾ പറയുന്നു. വീഡിയോ വൈറലായെങ്കിലും മേലുദ്യോഗസ്ഥനെതിരെ റെയിൽവേയുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


