ലോസ് ഏഞ്ചൽസിലെ ഒരു അപ്പാർട്ട്മെന്റിൽ ശബ്ദ ശല്യത്തിന് പരാതി അന്വേഷിക്കാനെത്തിയ പോലീസ്, വീട്ടുകാരുടെ മുന്നിൽ വച്ച് അവരുടെ വളർത്തുനായയെ വെടിവച്ച് കൊന്നു. ജെറമിയ ഗാർസിയയുടെ ജെയിംസൺ എന്ന നായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും കുടുംബം നീതിക്കായി പോരാടുകയുമാണ്.
അപ്പാർട്ട്മെന്റുകളിലെ ശബ്ദാഘോഷം മറ്റുള്ളവർക്ക് വല്യ ശല്യമായി മാറുന്നത് പതിവാണ്. അത്തരം സന്ദർഭങ്ങളിൽ ശബ്ദം കുറയ്ക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് ചെയ്യുകയെന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യാനുള്ള കടമ. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ ഇടപെടുന്ന പോലീസ് എന്താണ് ചെയ്യുക. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടും. എന്നിട്ടും പരാതി ലഭിക്കുകയാണെങ്കിൽ ശല്യക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോകും. എന്നാൽ, സമാന പരാതി ലഭിച്ചെത്തിയ പോലീസ് ഒരു വളർത്തു നായയെ വെടിവച്ച് കൊന്നു. അതും ഉടമയ്ക്കും അവരുടെ മകനും മുന്നിൽ വച്ച്. പരാതി അന്വേഷിക്കാനെത്തിയതാകട്ടെ 20 -ൽ അധികം പോലീസുകാരും ഒരു ഹെലികോപ്റ്ററും!
ശബ്ദ ശല്യത്തിന് നായയെ വെടിവച്ച് കൊന്നു
ലോസ് ഏഞ്ചൽസിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎസിലെ ഏറ്റവും വലിയ കായിക വിനോദങ്ങളിലൊന്നാണ് നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്. ഇത്തവണത്തെ എൻബിഎ ചാമ്പ്യൻഷിപ്പ് ജയിച്ചത് ന്യൂയോർക്ക് നിക്സ് ആയിരുന്നു. കനോഗ പാർക്കിലെ ജോർദാൻ അവന്യൂവിലെ ഒരു അപ്പാർട്ട്മെന്‍റിലെ ആ വീട്ടിലും അതിന്‍റെ ആഘോഷമായിരുന്നു. ജെറമിയ ഗാർസിയയും മകനും സെന്‍റ് ബെർണാഡ്, ഗോൾഡൻ റിട്രീവർ, ഡൂഡിൽ എന്നിവയുടെ മിക്സ് ആയ രണ്ട് വയസ്സുള്ള ജെയിംസൺ എന്ന നായയുമുണ്ടായിരുന്ന ആ അപ്പാർട്ട്മെന്‍റിൽ നടന്നത്. എന്നാൽ, അയൽവാസി ശബ്ദ ശല്യമെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്‍റി വിളിച്ച് പരാതി പറഞ്ഞു. പിന്നാലെ രാത്രി 8.55 ഓടെ 20 ഏറെ വരുന്ന വൻ പോലീസ് സന്നാഹവും ഒരു ഹെലികോപ്റ്ററുമാണ് പരാതി അന്വേഷിച്ച് അപ്പാർട്ട്മെന്‍റിലെത്തിയത്. പോലീസിനെ കണ്ട് നിക്സ് രണ്ട കുര അധികം കുരച്ചു. പിന്നാലെ പോലീസ് അവനെ വെടിവച്ച് കൊന്നു.
നീതി ആവശ്യപ്പെട്ട് കുടുംബം
മരിച്ച് കിടക്കുന്ന തന്‍റെ പ്രീയപ്പെട്ട വളർത്ത് നായയെ കെട്ടിപ്പിടിച്ച് കരയുന്ന ഉടമയുടെ വൈകാരിക വീഡിയോകൾ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഉടമയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. വീഡിയോകൾ വൈറലായതിന് പിന്നാലെ തങ്ങൾ ഉടമയോട് നായയെ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അവർ വാതിൽ അടയ്ക്കുകയാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു. പിന്നാലെ ഇവർ വീണ്ടും വാതിൽ തുറന്നപ്പോൾ നായ കുരച്ച് കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നേരെ ചാടി. എന്നാൽ നായ ഒരിക്കലും അക്രമണകാരിയായിരുന്നില്ലെന്ന് ജെറമിയ ഗാർസിയ പറയുന്നു. നിക്സ് ടീമിന്‍റെ ജേഴ്സി അണിഞ്ഞ് മരിച്ച് കിടക്കുന്ന ജെയിംസണിന്‍റെ വീഡിയോകൾ ഉയർത്തി നീതി അവശ്യപ്പെട്ട് മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തി. ഒരു ശബ്ദ ശല്യത്തിന് പട്ടിയെ വെടിവച്ച് കൊല്ലുന്ന പോലീസ് ക്യാപിറ്റോൾ ആക്രമണ കേസിൽ എന്ത് നടപടി എടുത്തെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ ആരാഞ്ഞു. സംഭവം വിവാദമായതിന് പിന്നലെ, 'ജസ്റ്റിസ് ഫോർ ജെയിംസൺ: ഹെൽപ്പ് അസ് ഹോണർ ഹിസ് മെമ്മറി' എന്ന പേരിൽ ഒരു ഗോഫണ്ട്മി കാമ്പെയ്‌ൻ ആരംഭിച്ചു.


