ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച അടിവസ്ത്ര വെന്‍ഡിംഗ് മെഷീൻ യാത്രക്കാരെ അമ്പരപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായതോടെ, ചിലർ ഇതിനെ വിചിത്രമായി കണ്ടപ്പോൾ മറ്റുചിലർ സ്ത്രീകൾക്ക് ഉപകാരപ്രദമായ പുത്തൻ ആശയമെന്ന് പ്രശംസിച്ചു
പതിവായെത്തുന്ന മെട്രോ സ്റ്റേഷനിലെ അസാധാരണമായൊരു വെന്‍ഡിംഗ് മെഷീൻ കണ്ടപ്പോൾ യാത്രക്കാർ അമ്പരന്നു. ഇതെന്ത് കൂത്തെന്നായിരുന്നു ആദ്യത്തെ ചോദ്യം. സംഗതി ഒരു അടിവസ്ത്ര വെന്‍ഡിംഗ് മെഷീനാണ്. ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിലാണ് ഈ അസാധാരണ മെഷീൻ സ്ഥാപിക്കപ്പെട്ടത്. സാധാരണ ഡിസ്പെൻസറുകളിൽ ചിപ്‌സ് പാക്കറ്റുകൾ, സോഡ ക്യാനുകൾ എന്നിവയാണ് കാണാറുള്ളത്. '90 കളുടെ അവസാനത്തിൽ സമാനമായ രീതിയിൽ കോണ്ടം വെന്‍ഡിംഗ് മെഷീനുകൾ എത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് അടിവസ്ത്ര വെന്‍ഡിംഗ് മെഷീൻ സ്ഥാപിക്കപ്പെടുന്നത്. അതും ഒരു പൊതു സ്ഥലത്ത്. മെഷീന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി. പിന്നാലെ രസകരമായ കുറിപ്പുകളുമായി നെറ്റിസെന്‍സും സജീവമായി.
എന്ത് പുത്തൻ ആശയം
ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷം പേരോളം കണ്ടു കഴിഞ്ഞു. ബാഡി ബില്ലു എന്ന ഉള്ളടക്ക സൃഷ്ടാവാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് "...ഞാൻ വളരെ ഭ്രാന്തമായ എന്തോ ഒന്ന് കണ്ടു. ഒരു വെൻഡിംഗ് മെഷീൻ, അവർ ഒരു വെൻഡിംഗ് മെഷീനിൽ അടിവസ്ത്രം വിൽക്കുന്നു! നോക്കൂ! നമ്മൾ എത്രത്തോളം പുത്തൻ ആശയങ്ങളിലെത്തിയിരിക്കുന്നു? ഒരു വെൻഡിംഗ് മെഷീനിൽ അടിവസ്ത്രം ധരിക്കൂ, പക്ഷേ, അത് ഭ്രാന്താണ്. മെട്രോയിൽ പോയി ആരാണ് 'ഓ, ഞാൻ എന്‍റെ അടിവസ്ത്രം മറന്നു, ഞാൻ ഇവിടെ നിന്ന് കുറച്ച് വാങ്ങട്ടെ' എന്ന് ചിന്തിക്കുന്നത്?" ബാഡി ബില്ലു പറയുന്നു.
എന്തുകൊണ്ട്
പിന്നാലെ ചില ഉപയോക്താക്കൾ ഈ പുത്തൻ ആശയത്തെ ന്യായീകരിച്ച് രംഗത്തെത്തി. ഒപ്പം കൂടുതൽ മികച്ചതാക്കാനുള്ള വഴികളും നിർദ്ദേശിക്കപ്പെട്ടു. സ്ത്രീകൾക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഒരു ഉപയോക്താവ് എഴുതി, മറ്റൊരു ഉപയോക്താവ് സ്റ്റേഷനറി, തയ്യൽ ഇനങ്ങൾ എന്നിവയും അതിൽ സൂക്ഷിക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ അവശ്യവസ്തുക്കളുള്ള വെൻഡിംഗ് മെഷീനുകൾ വളരെ സാധാരണമാണെന്ന് മറ്റൊരാൾ എഴുതി. സംഗതി വളരെ നല്ലതാണെന്നും ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഭയം കൂടാതെ നടക്കാൻ സഹായിക്കുമെന്നും ഒരു സ്ത്രീ കുറിച്ചു. ഇത് അടിവസ്ത്രം ധരിക്കാൻ മറന്നുപോയവർക്കുള്ളതല്ല, നിങ്ങളുടെ ചിന്താഗതി വളർത്തിയെടുക്കേണ്ടതുണ്ട്. വേഗത്തിൽ നീങ്ങുന്ന ലോകത്ത്, ചില ആളുകൾക്ക് ഷോപ്പിംഗിന് പോകാൻ സമയം ലഭിക്കണമെന്നില്ല. അവർക്ക് ഇത്തരം വൈൻറിംഗ് മെഷ്യനുകൾ യാത്രവേളകളിൽ ഉപയോഗിക്കാൻ കഴിയുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. വെൻഡിംഗ് മെഷീനിൽ നിന്ന് കോക്കും ചിപ്‌സും മാത്രമേ പുറത്തുവരുന്നത് കണ്ടിട്ടുള്ളൂ എന്നത് കൊണ്ട് അതിന് മാത്രമാണ് വെന്‍ഡിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതെന്ന് കരുതുന്നത് മണ്ടത്തരമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്.


