കുപ്പി വെള്ളത്തിനും ചായയ്ക്കും ഭക്ഷണത്തിനും ട്രെയിനിലെ പാന്‍ട്രി ജീവനക്കാര്‍ അമിത വില ഈടാക്കുന്നെന്ന് യുവാവ് പരാതിപ്പെട്ടതിന് പിന്നാലെയാണ് അക്രമണം.

ട്രെയിനിൽ വിൽക്കാൻ കൊണ്ടുവന്ന ഭക്ഷണത്തിനും കുപ്പിവെള്ളത്തിനും അമിതവില ഈടാക്കിയത് ചോദ്യം ചെയ്ത ട്രാവൽ വ്ലോഗറെ റെയിൽവേ പാന്‍ട്രി ജീവനക്കാർ ആക്രമിച്ചതായി പരാതി. പാൻട്രി സർവീസിന്‍റെ ചൂഷണം ചോദ്യം ചെയ്തതിന് തന്നെ പാന്‍ട്രി ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് തേഡ് എസി കമ്പാർട്ട്മെൻറിൽ യാത്ര ചെയ്തിരുന്ന വ്ലോഗറായ വിശാൽ ശർമ്മ, എക്‌സിൽ എഴുതിയത്. ഒപ്പം പാന്‍ട്രി ജീവനക്കാര്‍ വിശാലെ അക്രമിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു. ഹേമകുന്ത് എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 14609) സംഭവം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ 15 രൂപ വിലയുള്ള ഒരു കുപ്പി വെള്ളത്തിന് 20 രൂപയും 10 രൂപ വിലയുള്ള ഒരു കാപ്പിക്ക് 20 രൂപയും ഈടാക്കിയതിന് റെയിൽവേ ജീവനക്കാരെ വ്ലോഗർ വിമർശിക്കുന്നത് കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴി തുറന്നു. 

വീഡിയോയോടൊപ്പം എഴുതിയ കുറുപ്പിൽ വ്ലോഗർ കുറിച്ചത് ഇങ്ങനെയായിരുന്നു: 'ഇന്ത്യൻ റെയിൽവേയുടെ തേഡ് എസിയിലെ പാസഞ്ചർ സെക്യൂരിറ്റി ഇതാണ് #ലജ്ജാകരം. പാൻട്രി, ട്രെയിനിൽ അമിത ചാർജ് ഈടാക്കിയതായി ഞാൻ പരാതിപ്പെട്ടപ്പോൾ, എന്നെ കൊല്ലാൻ ശ്രമിച്ചു.' കുറിപ്പിനൊപ്ം ട്രെയിനിന്‍റെ നമ്പറും തന്‍റെ പിഎൻആർ സ്റ്റാറ്റസും വിശാൽ പങ്കുവെച്ചു. 

Scroll to load tweet…

വീഡിയോയിൽ, വ്ലോഗർ പ്രാദേശികമായി ലഭിക്കുന്ന വെള്ളത്തിന് പകരം പുതിയ ബ്രാൻഡ് പാക്കേജ് ചെയ്ത കുടിവെള്ളം ആവശ്യപ്പെടുന്നത് കാണാം. എന്നാൽ, പാൻട്രി ജീവനക്കാർ തങ്ങളുടെ കൈവശം ഈ വെള്ളം മാത്രമേ ഉള്ളൂവെന്ന് പറയുന്നു. തുടർന്ന് വ്ലോഗർ അങ്ങനെയാണെങ്കിൽ ഈ വെള്ളം 15 രൂപയ്ക്ക് വിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്ന് വെള്ളത്തിൻറെ കുപ്പി തന്‍റെ ക്യാമറയിൽ പ്രദർശിപ്പിച്ച ശേഷം "വേവി വണ്ടർ അക്വാ." എന്ന വെള്ളക്കുപ്പിയുടെ പേരും അദ്ദേഹം വായിക്കുന്നു. തുടർന്ന് അദ്ദേഹം അമിതവില ഈടാക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യൻ റെയിൽവേയുടെ സ്റ്റാൻഡേർഡ് വില അനുസരിച്ച് 10 രൂപയ്ക്ക് വിൽക്കേണ്ട ഒരു കപ്പ് കാപ്പിക്ക് ഇരട്ടി വിലയാണെന്നും 40 രൂപ വിലയുള്ള ഇൻസ്റ്റന്‍റ് ന്യൂഡിൽസ് പാക്കിന് 50 രൂപയാണ് ഈടാക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. തുടർന്ന് അദ്ദേഹം റെയിൽവേയുടെ ആപ്പ് ഉപയോഗിച്ച് പരാതിപ്പെടുകയും ചെയ്യുന്നു. ഇതിന് പിന്നാലെ തന്‍റെ ബർത്തിൽ കിടന്ന വിശാലിനെ ഒരു പാൻട്രി ജീവനക്കാരൻ വിളിച്ച് എഴുന്നേൽപ്പിക്കുന്നത് കാണാം. 

പിന്നീട് 3 ജീവനക്കാർ ചേർന്ന് ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 3.6 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. റെയിൽവേക്കെതിരെ വിമർശനം രൂക്ഷമായതോടെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ഇന്ത്യന്‍ റെയിൽവേ. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കാറ്ററിംഗ് നടത്തുന്നയാൾക്ക് 5 ലക്ഷം രൂപ പിഴ ചുമത്തിയതായും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും റെയിൽവേ സേവ വ്യക്തമാക്കി.