ഹൈവേയിലെ വലിയ സൈൻ ബോർഡിൽ ഒരു മഹീന്ദ്ര ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ആരും വിശ്വസിച്ചുപോകുന്ന ഈ വീഡിയോ യഥാർത്ഥത്തിലുള്ളതല്ല.
ദില്ലി: ഒരു മഹീന്ദ്ര ഥാർ കാർ പറന്നുയർന്ന് ഹൈവേയിലെ സൈൻ ബോർഡിൽ ഇടിച്ചുതകർന്നോ? സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാണ്. ദില്ലി, ഗുരുഗ്രാം, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ദിശാസൂചിക കാണിക്കുന്ന വലിയ ബോർഡിലാണ് ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരപകടമല്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച ഒരു വീഡിയോ ആണിത്.
യഥാർത്ഥത്തിൽ ചിത്രീകരിച്ച ഒരു വീഡിയോക്ക് മുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഥാർ ഇടിച്ചുകയറിയതായി ചേർത്തുവെക്കുകയായിരുന്നു. അതുകൊണ്ടാണ് ഒറ്റനോട്ടത്തിൽ ഇത് വ്യാജമാണെന്ന് തോന്നുമെങ്കിലും, മുഴുവനായി കാണുമ്പോൾ ഒരുപക്ഷേ സത്യമായിരിക്കാമെന്ന് പലരും സംശയിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും എഐയുടെ ഒരു കസർത്താണ്.
ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. പലരും ഇത് സത്യമാണെന്ന് കരുതി പോസ്റ്റ് ചെയ്യാറുമുണ്ട്. ചില ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പോലും ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെച്ച് വെട്ടിലായിട്ടുണ്ട്. ഇപ്പോൾ ഈ ഥാറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മീമുകളിൽ നിറഞ്ഞ് ഥാർ വീഡിയോ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ എഐ വീഡിയോ മീമുകൾക്കായാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ സ്വന്തം കണ്ടുപിടിത്തമാണെന്ന് പറഞ്ഞ് അവതരിപ്പിച്ച് വെട്ടിലായ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയെ ട്രോളാനാണ് പലരും ഈ വീഡിയോ ഉപയോഗിക്കുന്നത്. സംഭവം വിവാദമായതോടെ യൂണിവേഴ്സിറ്റി മാപ്പ് പറയുകയും സർക്കാർ അവരുടെ സ്റ്റാൾ പൂട്ടിക്കുകയും ചെയ്തിരുന്നു.
ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുത്തയാൾ ഓടിച്ച വണ്ടിയാണിതെന്നാണ് ചില മീമുകളിൽ പറയുന്നത്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഡ്രൈവിംഗ് ലൈസൻസ് വിഭാഗം മേധാവിയുടെ കാറാണിതെന്നാണ് മറ്റ് ചിലരുടെ പരിഹാസം.


