ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പിന്തുണയോടെ ചൈനയുമായി നടത്തിയ കറുപ്പ് വ്യാപാരത്തിലൂടെ അവർ എങ്ങനെയാണ് ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുത്തതെന്നും ഇത് കറുപ്പ് യുദ്ധങ്ങളിലേക്ക് നയിച്ചതെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

യക്കുമരുന്ന് കച്ചവടത്തില്‍ പാബ്ലോ എസ്കോബാർറിനെ കടത്തിവെട്ടുന്ന സാമ്രാജ്യം സ്ഥാപിച്ചിരുന്നത് ബ്രീട്ടീഷ് രാജ്ഞി വിക്ടോറിയ ആയിരുന്നെന്ന് വെളിപ്പെടുത്തൽ. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പൂർണ്ണ പിന്തുണയോടെ വിക്ടോറിയ രാജ്ഞി ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഓപ്പറേഷൻ നടത്തിയതെങ്ങനെയെന്ന് എഴുത്തുകാരനായ സാം കെല്ലി തന്‍റെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

കറുപ്പ് ആരാധിക

മുൻ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മയക്കുമരുന്നുകളുടെ, പ്രത്യേകിച്ച് കറുപ്പിന്‍റെ വലിയ ആരാധികയായിരുന്നെന്ന് ' ഹ്യൂമൻ ഹിസ്റ്ററി ഓൺ ഡ്രഗ്സ്: ആൻ അട്ടർലി സ്കാൻഡലസ് ബട്ട് എന്റിലി ട്രൂത്ത്ഫുൾ ലുക്ക് അറ്റ് ഹിസ്റ്ററി അണ്ടർ ദി ഇൻഫ്ലുവൻസ് ' എന്ന പുസ്തകത്തില്‍ സാം കെല്ലി വിശദമാക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിന്‍റെ പൂർണ്ണ പിന്തുണയോടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഓപ്പറേഷനുകൾ വിക്ടോറിയ രാജ്ഞി എങ്ങനെ നടത്തിയെന്നും 19-ാം നൂറ്റാണ്ടിൽ ആ സാമ്രാജ്യം മുഴുവൻ രാജ്യത്തിനും എങ്ങനെ ധനസഹായം നൽകിയെന്നും കെല്ലി വിവരിക്കുന്നു.

ലഹരിക്ക് അടിമ

ബ്രിട്ടീഷ് രാജ്ഞി നിരവധി ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്ന് കെല്ലി തന്‍റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ടത് കറുപ്പായിരുന്നു. എല്ലാ ദിവസവും രാവിലെ ഒരു വലിയ ഗ്യാസ് കറുപ്പ് സത്ത് അവര്‍ കുടിച്ചിരുന്നു. ഇത് രാജകീയമായ ഒരു ദിവസം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് അവര്‍ കരുതി. ഒപ്പം അന്ന് നിയമ വിരുദ്ധമല്ലാതിരുന്ന കൊക്കെയ്ൻ വിക്ടോറിയ പതിവായി ഉപയോഗിച്ചിരുന്നു. കൊക്കെയ്ൻ ച്യൂയിംഗ് ഗം, വൈൻ എന്നിവയായിരുന്നു അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ. പ്രതിമാസ ആർത്തവ ലക്ഷണങ്ങൾ ഒഴിവാക്കാൻ അവർ ദ്രാവക രൂപത്തിലുള്ള കഞ്ചാവ് കുടിക്കുകയും പ്രസവവേദനയെ നേരിടാൻ ക്ലോറോഫോം ഉപയോഗിക്കുകയും ചെയ്തെന്നും കെല്ലി തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നു.

മയക്കുമരുന്ന് സാമ്രാജ്യം

വിക്ടോറിയ 1837-ൽ രാജ്ഞിയായി കിരീടധാരണം ചെയ്തപ്പോൾ, ബ്രിട്ടൻ ചൈനയിൽ നിന്നുള്ള തേയില ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്നു. ഇത് അന്നത്തെ ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരുന്നു. എന്നാല്‍ അത് ബ്രീട്ടീഷുകാരെ അസംതൃപ്തരാക്കി. ഈ അന്വേഷണമാണ് കറുപ്പിലേക്ക് തിരിഞ്ഞത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിരീക്ഷണത്തിൽ ഇന്ത്യയിൽ ധാരാളമായി കറുപ്പ് കൃഷി ചെയ്തിരുന്നു. കറുപ്പിന് "അതിശയകരമായ ഉയർന്ന വില" നൽകാൻ ചൈനക്കാർ തയ്യാറായിരുന്നു. കറുപ്പിനോടുള്ള ചൈനയുടെ ആസക്തി ബ്രിട്ടീഷുകാര്‍ മനസിലാക്കി. അവര്‍ ഇന്ത്യന്‍ കറുപ്പിന്‍റെ വില വര്‍ദ്ധിപ്പിച്ചു. ഇതോടെ തേയിലയില്‍ കിട്ടുന്ന പണം കറുപ്പില്‍ ചൈന, ബ്രീട്ടന് തന്നെ തിരികെ കൊടുക്കേണ്ട് അവസ്ഥയുണ്ടാക്കി. കറുപ്പ് വ്യാപാരം അസന്തുലിതാവസ്ഥയിലായി. മാത്രമല്ല, വ്യാപകമായ കറുപ്പ് ഉപയോഗം ചൈനയിലെ സാമൂഹിക സ്ഥിതിയെ തകിടം മറിച്ചു. പതുക്കെ വിഷ മരുന്നുകൾ തടയാന്‍ ചൈന നിര്‍ബന്ധിതമായി. ഇത് കറപ്പ് യുദ്ധത്തിന് വഴിതെളിച്ചു.

കറുപ്പ് യുദ്ധം

1839-ലാണ് വിക്ടോറിയ ചൈനയ്‌ക്കെതിരെ ഒന്നാം കറുപ്പ് യുദ്ധം ആരംഭിക്കുന്നത്. കറുപ്പ് വ്യാപാരം അവസാനിപ്പിക്കാന്‍ ചൈനീസ് ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ലിൻ സെക്സുവു വിക്ടോറിയയ്ക്ക് കത്തെഴുതി. എന്നാല്‍, ബ്രിട്ടന്‍റെ മുഴുവൻ വാർഷിക വരുമാനത്തിന്‍റെ 15-20% വരുന്ന ലാഭകരമായ വ്യാപാരം ഉപേക്ഷിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം തയ്യാറായില്ല. പിന്നാലെ കറുപ്പുമായി ചൈനയിലേക്കെത്തിയ ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുക്കാനും പിടിച്ചെടുത്ത ലഹരി ദക്ഷിണ ചൈനാ കടലിൽ മുക്കാനും ചൈനീസ് ചക്രവര്‍ത്തി ഉത്തരവിട്ടു. പിന്നാലെ വിക്ടോറിയ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് ഒന്നാം കറുപ്പ് യുദ്ധം എന്ന് അറിയപ്പെട്ടത്. യുദ്ധത്തില്‍ ബ്രീട്ടന്‍ വിജയിച്ചു. യുദ്ധം തോറ്റ ചൈനയ്ക്ക് ഹോങ്കോംഗ്, ബ്രിട്ടന് കൈമാറേണ്ടി വന്നു. ഒപ്പം കറുപ്പ് വ്യാപാരത്തിനായി നിരവധി തുറമുഖങ്ങളും തുറക്കേണ്ടിവന്നു. പണത്തിന്‍റെ മുകളിലുള്ള അധികാരം ഉപയോഗിച്ച് വിക്ടോറിയ എക്കാലത്തെയും ഏറ്റവും വിജയകരമായ മയക്കുമരുന്ന് രാജ്ഞിയായെന്നും കെല്ലി എഴുതുന്നു.