രാജസ്ഥാനിലെ ഉദയ്പൂരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ദില്ലി സ്വദേശിയായ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങി. ട്രാവൽ ഏജൻസി പണം നൽകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടാവാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിൽ പരാതി നൽകി.

രാജസ്ഥാനിലെ ഉദയ്പൂരിലെ ആഡംബര ഹോട്ടലിൽ പത്ത് ദിവസം താമസിച്ച ശേഷം 5.74 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ ദില്ലിയിൽ നിന്നുള്ള കുടുംബം മുങ്ങിയെന്ന് പരാതി. ഹോട്ടലിന്‍റെ പരാതിയിൽ അംബാമാത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദയ്പൂരിലെ ഒബറോയ് ഉദയ്‍വിലാസ് ഹോട്ടൽ മാനേജ്മെന്‍റാണ് സംഭവത്തിൽ അംബാമാത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ട്രാവൽ ഏജൻസി ബിൽ അടയ്ക്കുമെന്നായിരുന്നു കുടുംബം അറിയിച്ചിരുന്നതെന്ന് ഹോട്ടൽ അധികൃതരുടെ പരാതിയിൽ പറയുന്നു.

10 ദിവസം 5.74 ലക്ഷം രൂപയുടെ ബില്ല്!

ദില്ലി സ്വദേശിയായ അനുരാഗ് യാദവും ഭാര്യയ്ക്കും രണ്ട് കുട്ടികളുമാണ് 10 ദിവസം ഹോട്ടലിലെ ആഡംബരം ആസ്വദിച്ച് താമസിച്ചത്. ഓഗസ്റ്റ് 14 മുതൽ 23 വരെയായിരുന്നു കുടുംബത്തിന്‍റെ താമസം. ഹോട്ടലിലെ ആഡംബര സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിച്ച ശേഷമാണ് കുടുംബം ചെക്കൗട്ടിന് എത്തിയത്. ഓഗസ്റ്റ് 24 -ന് ഹോട്ടൽ മാനേജ്മെന്‍റ് 5.74 ലക്ഷം രൂപയുടെ ബിൽ കൈമാറിയെങ്കിലും തുക അടയ്ക്കാൻ യാദവ് തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ട്രാവൽ ഏജൻസിയാണ് പണം നൽകേണ്ടതെന്നാണ് അനുരാഗ് അറിയിച്ചതെന്നും ഹോട്ടൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി, അന്വേഷണം

ഹോട്ടലിൽ നൽകിയ വിവരമനുസരിച്ച്, മേക്കർ ബഹ ട്രാവൽ ഏജൻസിയാണ് ഓഗസ്റ്റ് 12 -ന് ഇ-മെയിൽ വഴി യാദവിനും കുടുംബത്തിനുമായി മുറി ബുക്ക് ചെയ്തത്. എന്നാൽ, ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലും ട്രാവൽ ഏജൻസിയും തമ്മിൽ പ്രത്യേക ധാരണയോ ഇളവോ ക്രമീകരണമോ ഉണ്ടായിരുന്നില്ലെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു. ഹോട്ടലിന്‍റെ ലയസൺ മാനേജർ രവീന്ദ്ര സിങ്ങാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന്‍റെയും ട്രാവൽ ഏജൻസിയുടെയും പങ്ക് ഉൾപ്പെടെ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അംബാമാത പൊലീസ് അറിയിച്ചു.