ഉത്തർപ്രദേശിലെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച 35-കാരന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളും ഡോക്ടർമാർ നീക്കം ചെയ്തു. കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളാണ് ഇതിന് കാരണമെന്ന് യുവാവ്.
ഉത്തർപ്രദേശിലെ ഒരു ഡീ-അഡിക്ഷൻ സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്ന 35 വയസ്സുള്ള ഒരാളുടെ വയറ്റില്‍ നിന്നും ഡോക്ടർമാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും. അതും ഒന്നും രണ്ടുമല്ല, 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളുമാണ് ഡോക്ടർമാര്‍ യുവാവിന്‍റെ വയറ്റിൽ നിന്നും നീക്കം ചെയ്തത്. മയക്കുമരുന്നിന് അടിമയായ ഹാപൂരിൽ നിന്നുള്ള സച്ചിന്‍ എന്ന 35 കാരന്‍റെ വയറ്റില്‍ നിന്നുമാണ് ഡോക്ടർമാര്‍ ഇത്രയും സാധനങ്ങൾ നീക്കം ചെയ്തത്.
ലഹരി വിമുക്തി
ലഹരി വിമുക്ത ചികിത്സ ആരംഭിച്ചതിന് പിന്നാലെ സച്ചിന്‍ ദേഷ്യവും നിരാശയും പ്രകടിപ്പിച്ച് തുടങ്ങി. പിന്നാലെ ഇയാൾ രഹസ്യമായി ഡീ അഡിക്ഷന്‍ സെന്‍റില്‍ നിന്നും ഓരോ സാധനങ്ങൾ മോഷ്ടിച്ച് വിഴുങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു, ഇയാൾ വയറ് വേദനിക്കുന്നെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ സ്കാനിങ് പരിശോധനയിലാണ് വയറ്റില്‍ സാധനങ്ങൾ കണ്ടെത്തിയത്. പിന്നാലെ, എൻഡോസ്കോപ്പി വഴി അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ചെയ്തെങ്കിലും വലിയ അളവിൽ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ അതിന് കഴിഞ്ഞില്ല. പിന്നാലെ ഡോക്ടർമാര്‍ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മോശം സാഹചര്യം
എന്നാല്‍, ഹാപൂരിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളും പെരുമാറ്റവുമാണ് തന്‍റെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് സച്ചിന്‍ ആരോപിക്കുന്നത്. അവിടെ രോഗികൾക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാന്‍ നല്‍കുന്നൊള്ളൂ. വളരെ കുറച്ച് പച്ചക്കറികളും കുറച്ച് ചപ്പാത്തിയും മാത്രമെന്നാണ് സച്ചിന്‍ പറയുന്നത്. അതേസമയം വീട്ടില്‍ നിന്നും കൊടുത്ത് വിടുന്ന ഭക്ഷണം പോലും കേന്ദ്രത്തിലെ ജീവനക്കാര്‍ തനിക്ക് നല്‍കാറില്ലെന്നും സച്ചിന്‍ ആരോപിച്ചു. ഇതേ തുടർന്ന് തനിക്ക് ദേഷ്യവും വിശപ്പുമുണ്ടായപ്പോൾ അടുക്കളയില്‍ നിന്നും സ്റ്റീൽ സ്പൂണുകൾ മോഷ്ടിച്ച് അവ മുറിച്ച് വെള്ളത്തോടൊപ്പം കഴിക്കുകയായിരുന്നെന്നും സച്ചിന്‍ പറഞ്ഞു. പിന്നീട് സ്പൂണുകൾ തീർന്നപ്പോഴാണ് താന്‍ ടൂത്ത് ബ്രഷുകളും പേനകളും വിഴുങ്ങാന്‍ തുടങ്ങിയതെന്നും അയാൾ കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രോഗി സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


