ഓഫീസ് ബാത്ത് റൂമിലെ കണ്ണാടിക്ക് മുമ്പില്‍ കരച്ചില്‍ നിർത്തൂവെന്ന് എഴുതിയ സ്റ്റിക്കർ പതിച്ച യുവതിയുടെ ജോലി തെറിച്ചു.  


നേഡിയന്‍ യുവതിയുടെ നിർദ്ദോഷമായ ഒരു ഏപ്രില്‍ ഫൂൾ, ജോലി നഷ്ടപ്പെടുന്നതിന് കാരണമായി. ഒഫീസിലെ സ്റ്റാഫ് ബാത്ത്റൂമിന്‍റെ കണ്ണാടിയിൽ 'കരച്ചിൽ നിർത്തൂ' എന്ന സ്റ്റിക്കർ പതിച്ചതിനാണ് യുവതിയെ കമ്പനി പിരിച്ച് വിട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം എച്ച്ആര്‍ അംഗീകരിച്ച തമാശയാണെന്ന് യുവതി തന്‍റെ റെഡ്ഡിറ്റില്‍ കുറിപ്പില്‍ അവകാശപ്പെട്ടു. 

സ്റ്റിക്കര്‍ ഒട്ടിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ കമ്പനിയുടമ തങ്ങളെ പിരിച്ചുവിട്ടതായി അറിയിച്ചപ്പോൾ തങ്ങൾക്ക് വിശ്വാസിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി എഴുതി. 'ജോലിക്ക് കയറും മുമ്പ് ജീവനക്കാർ കരച്ചിൽ നിർത്തണം' എന്ന് എഴുതിയ ഒരു സ്റ്റിക്കറാണ് യുവതി സ്റ്റാഫ് ബാത്തറൂമിന്‍റെ കണ്ണാടിയില്‍ പതിച്ചത്. അതേ സമയം സഹജീവക്കാരുടെ ആവേശം ഉയര്‍ത്താന്‍ വേണ്ടി ഏപ്രില്‍ ഫൂളിന് ചെയ്ത ഒരു തമാശമാത്രമായിരുന്നു അതെന്നും യുവതി എഴുതുന്നു. ' ഏപ്രിൽ ഫൂളിന് അത്തരമൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ തമാശ പറഞ്ഞിരുന്നു. കമ്പനി എച്ച്ആര്‍ അത് ചെയ്യാന്‍ അനുമതിയും തന്നു. മാത്രമല്ല, ഏത് വാഷ്‌റൂമിലാണ് അത് വയ്ക്കേണ്ടതെന്ന് പോലും എന്നോട് പറഞ്ഞിരുന്നതിനാൽ ബോസിനെ കൂടാതെ എല്ലാവർക്കും ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നു' എന്നും അവര്‍ റെഡ്ഡിറ്റില്‍ എഴുതി. 

എന്നാല്‍ പിറ്റേന്ന് ജോലിക്ക് എത്തിയപ്പോഴേക്കും അവരുടെ സാധനങ്ങൾ ഇരിപ്പിടത്തില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. ഉടനെ തന്നെ ബോസിന്‍റെ ക്യാബിനിലെത്തി അവിടെ സംഭവിച്ചതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. ഒപ്പം ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നും അവരെഴുതി. ഇതോടെ അദ്ദേഹം എന്നെ പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം അവിടുത്തെ 10 മാസം നീണ്ട ജോലിക്കിടയില്‍ ഒരിക്കല്‍ പോലും ഒരു അച്ചടക്ക നടപടിക്ക് താന്‍ വിധേയയായിട്ടില്ലെന്നും യുവതി എഴുതി. 

'ഓഫീസിലെ ഒരു ചെറിയ നേതാവെന്ന നിലയില്‍ ഒരുപാട് ജീവക്കാര്‍ തന്നെ വിശ്വസിച്ചിരുന്നതിനാല്‍ ആ പിരിച്ച് വിടല്‍ എന്‍റെ ഹൃദയം തകര്‍ത്തു. എന്നാല്‍, 'ഞാന്‍ എല്ലാം പറഞ്ഞ് കഴിഞ്ഞ ശേഷം ബോസ് എന്‍റെ മുന്നില്‍ വച്ച് കരഞ്ഞു. അത് എനിക്ക് വളരെ വിചിത്രമായി തോന്നി. ഞാനെന്താണ് ചെയ്യേണ്ടത് ലേബര്‍ ബോർഡിനെ സമീപിക്കണോ? അതോ അവര്‍ പറഞ്ഞതാണോ മോശമായ കാര്യം' അവർ തന്‍റെ വായനക്കാരോട് ചോദിച്ചു. ചില വായനക്കാര്‍ അത്തരമൊരു സ്റ്റിക്കർ മോശമായിപ്പോയെന്ന് എഴുതി. എന്നാല്‍ മറ്റ് ചിലര്‍ മുന്‍കാല സംഘര്‍ഷമാണ് യുവതിയുടെ പിരിച്ച് വിടലിന് കാരണമെന്ന് സംശയമില്ലാതെ പറഞ്ഞു.