ഒരു കൈയിൽ കുട്ടിയെ ഉയർത്തിപ്പിടിച്ച് ഇയാൾ വായുവിൽ കറക്കുകയായിരുന്നു. വ്യാരമ നദീക്ക് കുറകെയുള്ള പാലത്തിന്‍റെ അരികിൽ നിന്നുകൊണ്ടാണ് ഇയാൾ ഇത്തരത്തിലൊരു അപകടകരമായ പ്രവർത്തി ചെയ്തത്.
അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ഇൻസ്റ്റാ റീൽ ചിത്രീകരിച്ച വ്യക്തിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം. മധ്യപ്രദേശിലെ റാണെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴിതെളിച്ച വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിക്കാനും ഈ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും എസ്പി സുനിൽ തിവാരി ഉത്തരവിട്ടു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും എസ്ഡിഒപി നിതീഷ് പട്ടേലിനോടും റാണെ പൊലീസ് സ്റ്റേഷൻ അധികാരികളോടും അദ്ദേഹം നിർദേശിച്ചു.
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ താമസിക്കുന്നയാളാണ് വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാൾ തന്‍റെ ഇന്‍സ്റ്റാ പേജിൽ പങ്കുവയ്ക്കുന്നതിനായി ഒരു റീൽ ഷൂട്ട് ചെയ്യുന്നതിനായി നിരപരാധിയായ ഒരു കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതി നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഒരു കൈയിൽ കുട്ടിയെ ഉയർത്തിപ്പിടിച്ച് ഇയാൾ വായുവിൽ കറക്കുകയായിരുന്നു. വ്യാരമ നദീക്ക് കുറകെയുള്ള പാലത്തിന്‍റെ അരികിൽ നിന്നുകൊണ്ടാണ് ഇയാൾ ഇത്തരത്തിലൊരു അപകടകരമായ പ്രവർത്തി ചെയ്തത്. ഇതിന് പുറമേ വീഡിയോയിൽ ഇയാൾ അനുചിതമായ വാക്കുകൾ ഉപയോഗിക്കുകയും കുട്ടിയെ പാലത്തിൽ നിന്ന് എറിയുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?
പൊതുജനരോഷം കണക്കിലെടുത്ത് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പോലീസ് തടഞ്ഞു. ഏതാനും നാളുകൾ മുമ്പ്, ഒരു പിതാവ് തന്‍റെ ചെറിയ മകനെ വായുവിലേക്ക് എറിയുന്ന മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. 32 സെക്കൻഡ് ദൈർഘ്യമുള്ള ഫൂട്ടേജിൽ, അയാൾ തന്‍റെ കുട്ടിയെ വായുവിലേക്ക് എറിഞ്ഞുപിടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. കൂടാതെ വിവിധതരത്തിലുള്ള അക്രോബാറ്റുകൾ കുട്ടിയെ ഉപയോഗിച്ച് ഇയാൾ ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഇതിൽ കുട്ടിയെ തന്‍റെ കൈപ്പത്തിയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നതും കാണാമായിരുന്നു.
