അതേസമയം, ഫാൻഡി തന്റെ കുഞ്ഞിന്റെ ജനനം ലൈവായി കാണിച്ചത് സാമ്പത്തികലാഭം നേടാനാണ് എന്ന വലിയ വിമർശനം തന്നെ ഉയർന്നിരുന്നു.

ടെക്സസിൽ നിന്നുള്ള ഗെയിമിംഗ് ഇൻഫ്ലുവൻസറാണ് ഫാൻഡി. ഒക്ടോബർ 8 -നാണ് അവൾ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ലൈവ് സ്‌ട്രീമിംഗ് സർവീസായ ട്വിച്ചിൽ തന്റെ രണ്ടാമത്തെ കുഞ്ഞായ ലൂണ റോസിന്റെ ജനനം ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് അവളിപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ലൈവ് സ്ട്രീമിൽ പ്രസവം പൂർണമായും കാണിച്ചിരുന്നു. ഇതേത്തുടർന്ന് വലിയ വിമർശനങ്ങളും അവൾക്ക് കേൾക്കേണ്ടി വന്നു. പിന്നീട്, തന്റെ സോഷ്യൽ മീഡിയയിൽ എന്തുകൊണ്ടാണ് താൻ തന്റെ പ്രസവം പൂർണമായും ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത് എന്നതിന്റെ വിശദീകരണവും ഫാൻഡി നൽകിയിരുന്നു.

പത്ത് വർഷത്തിലേറെയായി ട്വിച്ചിൽ സജീവമാണ് ഫാൻഡി. ദീർഘകാലമായി തന്നെ ഓൺലൈനിലൂടെ പിന്തുണയ്ക്കുന്നവരുമായിട്ടുള്ള ബന്ധം നിലനിർത്തുന്നതിന് വേണ്ടിയാണ് പ്രസവം ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത് എന്നാണ് അവൾ പറയുന്നത്. അതേസമയം, കുഞ്ഞിന്റെ ജനനം ലൈവ് സ്ട്രീം ചെയ്തതുമായി ബന്ധപ്പെട്ട് അനേകം വിമർശനങ്ങളും അവൾക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, വിമർശനങ്ങൾക്ക് മറുപടിയായി അവൾ‌ പറയുന്നത്, നേരത്തെയും ഒരുപാട് പ്രസവങ്ങൾ ഇതുപോലെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്, താൻ അത് ലൈവായി കാണിച്ചു എന്നൊരു വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ്.

View post on Instagram

ആദ്യത്തെ കുഞ്ഞിന്റെ പ്രസവം ആശുപത്രിയിലായിരുന്നു എങ്കിലും മോശം ചില അനുഭവങ്ങളുണ്ടായി. അതിനാൽ ഇത്തവണ പ്രസവം വീട്ടിലാക്കി എന്നുമാണ് ഫാൻഡി പറയുന്നത്. അതേസമയം, ഫാൻഡി തന്റെ കുഞ്ഞിന്റെ ജനനം ലൈവായി കാണിച്ചത് സാമ്പത്തികലാഭം നേടാനാണ് എന്ന വലിയ വിമർശനം തന്നെ ഉയർന്നിരുന്നു. അതിന് മറുപടിയായി ഫാൻഡി പറയുന്നത്, താനും പങ്കാളിയായ ബ്രയാനും സബ്‌സ്‌ക്രിപ്‌ഷനുകൾ ആവശ്യപ്പെടുകയോ, സ്ട്രീമിലൂടെ പണം വരുന്നത് ശ്രദ്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. തങ്ങൾ ആ സമയത്ത് തിരക്കിലായിരുന്നു എന്നാണ്.