അഭിമുഖം വേണമെങ്കിൽ ശിരോവസ്ത്രം ധരിക്കണമെന്ന് മാധ്യമപ്രവർത്തകയോട് ഇറാൻ പ്രസിഡന്റ്
ആഴ്ചകളായി ഈ അഭിമുഖത്തിന് വേണ്ടി തയ്യാറാവുകയാണ് എന്നും മാധ്യമപ്രവർത്തക പറഞ്ഞു. അഭിമുഖം എടുക്കുന്നതിന് വേണ്ടി സകലതും തയ്യാറായി എങ്കിലും റൈസി മാത്രം എത്തിയില്ല.
ഇറാൻ പ്രസിഡന്റ് ഇബ്രഹാം റൈസിയെ അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമപ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കണമെന്ന് ആവശ്യം. അത് സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞതോടെ അഭിമുഖം റദ്ദ് ചെയ്തു. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് ഈ വാർത്തയും പുറത്ത് വരുന്നത്.
ഹിജബ് ധരിക്കാത്തതിന് മതപൊലീസ് പിടികൂടിയ ഇറാന്‍ പെണ്‍കുട്ടി കോമയിലായി, പിന്നെ മരണവും!
തന്റെ ട്വിറ്റർ ഹാൻഡിലിൽ, CNN -ന്റെ ചീഫ് ഇന്റർനാഷണൽ അവതാരകയായ ക്രിസ്റ്റ്യൻ അമൻപൗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിനായി ന്യൂയോർക്കിലെത്തിയ പ്രസിഡന്റ് റൈസിയെ അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. "യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായിരിക്കും ഇത്" എന്നും അമൻപൗർ പറഞ്ഞിരുന്നു.
ആഴ്ചകളായി ഈ അഭിമുഖത്തിന് വേണ്ടി തയ്യാറാവുകയാണ് എന്നും മാധ്യമപ്രവർത്തക പറഞ്ഞു. അഭിമുഖം എടുക്കുന്നതിന് വേണ്ടി സകലതും തയ്യാറായി എങ്കിലും റൈസി മാത്രം എത്തിയില്ല. അഭിമുഖം തുടങ്ങാൻ 40 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഒരു സഹായി വന്ന് ഇത് വിശുദ്ധ മാസമായതിനാൽ ശിരോവസ്ത്രം ധരിക്കണമെന്ന് മാധ്യമ പ്രവർത്തകയോട് ആവശ്യപ്പെടുകയായിരുന്നു. ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ അഭിമുഖം എടുക്കാൻ സാധിക്കില്ല എന്നും റൈസിന്റെ സഹായി വ്യക്തമാക്കി. അത് ബഹുമാനസൂചകം കൂടിയാണ് എന്നും സഹായി പറഞ്ഞത്രെ. എന്നാൽ അത് സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയായിരുന്നു എന്നും അവർ ട്വിറ്ററിൽ കുറിച്ചു. തുടർന്ന് അഭിമുഖം ഒഴിവാക്കുകയായിരുന്നു.
മഹ്സ അമീനിയുടെ മരണം; രാജ്യം മുഴുവൻ വ്യാപിച്ച് പ്രതിഷേധം, ഇന്റർനെറ്റ് വിലക്ക്, മരണസംഖ്യ ഉയരുന്നു
22 -കാരിയായ മഹ്‍സ അമീനി എന്ന യുവതിയാണ് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് മരണപ്പെട്ടത്. ഇതേ തുടർന്ന് ഇറാനിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം കൂടുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കയാണ്.